ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ വന്യജീവി സങ്കേതങ്ങളിൽ കൂടുതൽ ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വന്യജീവി സങ്കേതങ്ങളിൽ 50 പുതിയ ചീറ്റകളെ എത്തിയ്‌ക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.
ആക്ഷൻ പ്ലാൻ ഓഫ് ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്നാണ് പദ്ധതിയുടെ പേര്. മറ്റ് രാജ്യങ്ങളിൽ നിന്നാണ് പദ്ധതിയുടെ ഭാഗമായി ചീറ്റകളെ എത്തിക്കുക. ഇവയിൽ 12 മുതൽ 14 എണ്ണം വരെ ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നുമാണ് എത്തിക്കുകയെന്നാണ് വിവരം.
രാജ്യത്ത് എത്തിയ്‌ക്കുന്ന ചീറ്റകൾക്കെല്ലാം സഞ്ചാരപാത മനസിലാക്കുന്നതിനായി ഹൈ ഫ്രീക്വൻസി റേഡിയോ കോളർ ഘടിപ്പിക്കും. വാണിജ്യ വിമാനങ്ങളിലോ ചാർട്ടേയ്ഡ് വിമാനങ്ങളിലോ എത്തിയ്‌ക്കുന്ന ചീറ്റകളെ ആദ്യം മദ്ധ്യപ്രദേശിലെ കുനോപാൽപൂർ നാഷ്ണൽ പാർക്കിലേക്കായിരിക്കും എത്തിക്കുക. പിന്നീട് മറ്റ് വന്യജീവി സങ്കേതങ്ങളിലേക്ക് കൈമാറുമെന്നാണ് വിവരം.
കൊറോണയുടെ മൂന്നാം തരംഗത്തിന് ശേഷമായിരിക്കും രാജ്യത്തേയ്‌ക്ക് ചീറ്റകളെ എത്തിക്കുക. 2021ൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ചീറ്റകളെ എത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റി വെയ്‌ക്കുകയായിരുന്നു.