പ്രജീഷ് വള്ള്യായി
വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വരുംമാസങ്ങളിൽ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
16 പേർ ചികിത്സയിലുണ്ടായിരുന്നതിൽനിന്ന് ഇപ്പോൾ 161-ൽ എത്തിനിൽക്കുകയാണ്. ഈ വർധന മനസ്സിലാക്കിയാണ് രോഗനിർവ്യാപന തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയ് എട്ടിനാണ് കേരളത്തിൽ 16 രോഗികളിലേക്ക് എത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം വലിയതോതിൽ കൂടുകയായിരുന്നു.
അധികനാൾ സംസ്ഥാനം മുഴുവൻ അടച്ചിടാൻ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാർഗമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന തീവണ്ടികൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.