ശ്രീജ എസ്
ഭൂമി തര്‍ക്കക്കേസില്‍ തെലുങ്കു നടന്‍ പ്രഭാസിന് തിരിച്ചടി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടുകൊടുത്ത് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2,083 സ്ക്വയർ യാർഡ് ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. പ്രഭാസിന്റെ ഫാം ഹൗസ് അവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും ഹെെക്കോടതി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍പ്പാക്കാൻ വിചാരണ കോടതിയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ ഈ ഭൂമി വാങ്ങിയതാണെന്ന് ആയിരുന്നു പ്രഭാസിന്റെ വാദം. 2014 ലെ റെഗുലറൈസേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്‌തെന്നും പ്രഭാസ് വാദിച്ചു. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെടുകയും പ്രഭാസിന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു.