സിന്ധുമോള്‍ ആര്‍
ന്യൂഡൽഹി ∙ കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. രാജ്യത്തെ ഒമ്പതു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണെന്നും റോബര്‍ട്ട് ട്വിറ്ററിൽ വ്യക്തമാക്കി.
സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിൽ എലിയറ്റ് ആൽഡർസൺ എന്ന പേരിൽ അറിയിപ്പെടുന്ന വൈറ്റ് ഹാറ്റ് ഹാക്കറായ റോബർട്ടിന്റെ അവകാശവാദം. ട്വീറ്റ് പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കി.
എന്നാൽ രോഗബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം. ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു ഫ്രഞ്ച് ഹാക്കര്‍ പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണം. വ്യക്തികളുള്ള സ്ഥലം നിര്‍ബന്ധപൂര്‍വം നിരീക്ഷിക്കുന്നില്ല. ആപ്പ് സ്ഥിരമാക്കില്ല, കോവിഡ് പ്രതിസന്ധി നേരിടാന്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.