സിന്ധുമോള്‍ ആര്‍
കൊച്ചി/കോഴിക്കോട്: ഗൾഫ് മേഖലിയിൽ നിന്നും ആദ്യ രണ്ട് വിമാനങ്ങളില്‍ കേരളത്തിലെത്തിയ പ്രവാസികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ ക്വാറന്റീൻ ചെയ്തത്. ഇതിൽ അബൂദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അഞ്ച് പേരെയും ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ മൂന്നു പേരെയും ആശുപത്രികളിലെ ഐസോലേഷനിലേക്ക് മാറ്റി.
കൊച്ചിയില്‍ ഇറങ്ങിയവരെ അഞ്ച് ആംബുലന്‍സില്‍ കയറ്റി ആലുവ ജില്ല ആശുപത്രിയിലാണ് മാറ്റിയത്. വൃക്ക രോഗിയായ മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയെയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി
കൊച്ചി വിമാനത്താവളത്തിൽ നിന്നും ആദ്യത്തെ പ്രവാസി രാത്രി 12നുശേഷമാണ് പുറത്തെത്തിയത്. മലപ്പുറം: പത്ത് (സ്ത്രീ), 13 (പുരുഷന്മാര്‍), പാലക്കാട്: നാല് (സ്ത്രീ), 11 (പുരു.). പത്തനംതിട്ട: നാല് (സ്ത്രീ), നാല് (പുരു), തൃശൂര്‍: 34 (സ്ത്രീ), 38 (പുരു), എറണാകുളം: 12 (സ്ത്രീ),13 (പുരു.), കോട്ടയം: ഏഴ് (സ്ത്രീ), ആറ് (പുരു.), ആലപ്പുഴ: എട്ട് (സ്ത്രീ)എട്ട് പുരുഷന്മാര്‍. കാസര്‍കോട്: ഒരാള്‍. ഇതിനുപുറമെ നാല് കുട്ടികളും മറ്റ് നാലുപേരും കൊച്ചിയിലെത്തി. കാസര്‍കോട് ജില്ലക്കാരനായ ഏകയാത്രക്കാരനെ കളമശ്ശേരിയിലെ എസ്.സി.എം.എസ് ഹോസ്റ്റലിലേക്കാണ് കൊണ്ടുപോയത്.
തൃശൂർ സ്വദേശികളായിരുന്നു കൊച്ചിയില്‍ എത്തിയവരില്‍ ഏറെയും. 60 പേരെ മൂന്ന് ബസുകളിലായി തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ബസ് കൂടതാതെ 40 കാറുകളും സജ്ജമാക്കിയിരുന്നു.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രം പ്രവേശനം അനുവദിച്ചു.വ്യാഴാഴ്ച രാത്രി 10.32ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ കോഴിക്കോട് എത്തിയത് അഞ്ച് കുട്ടികളുള്‍പ്പെടെ 182 പേരാണ്. മലപ്പുറം ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്.
ആരോഗ്യ പ്രശ്‌നമില്ലാത്ത മലപ്പുറം ജില്ലക്കാരെ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സന്റെറിലേക്ക് മാറ്റി. മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ ബസുകളിലും ടാക്‌സികളിലുമായി യാത്രയാക്കി.
അബൂദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ 23 മലപ്പുറം ജില്ലക്കാരില്‍ 18 പേരെ കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലിലേക്കാണ് മാറ്റിയത്. റിയാദ് വിമാനം വെള്ളിയാഴ്ച കരിപ്പൂരിലെത്തും. മേയ് 11ന് ബഹ്റൈനിൽ നിന്നും 13ന് കുവൈത്തില്‍ നിന്നും കരിപ്പൂരിേലക്ക് സര്‍വിസുണ്ട്.