KeralaLatest

പത്തനംതിട്ടയിൽ 18 പ്രവാസികള്‍ കൂടി തിരിച്ചെത്തി;ആറുപേരെ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി

“Manju”

സ്വന്തം ലേഖകൻ

വിദേശത്തു നിന്നും പത്തനംതിട്ട ജില്ലക്കാരായ 18 പ്രവാസികള്‍ കൂടി വെള്ളിയാഴ്ച നെടുമ്പാശേരിയിലും കരിപ്പൂരിലുമായി ലാന്‍ഡ് ചെയ്ത രണ്ടു വിമാനങ്ങളില്‍ മടങ്ങിയെത്തി. ഇതോടെ ജില്ലയില്‍ മടങ്ങി എത്തി നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. വ്യാഴാഴ്ച വിദേശത്തു നിന്ന് ജില്ലയിലേക്ക് ഏഴു പ്രവാസികള്‍ മടങ്ങി എത്തിയിരുന്നു. ഇതില്‍ നാലു പേരെ റാന്നിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.
വെള്ളിയാഴ്ച രാത്രി 8.03ന് റിയാദില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ ഏഴുപേര്‍ ഉണ്ടായിരുന്നു. ഇതില്‍ നാലു പേര്‍ മറ്റ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയിലെത്തിയ ഒരാള്‍ മലപ്പുറത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. ഗര്‍ഭിണി ഉള്‍പ്പെടെ കരിപ്പൂരെത്തിയ മൂന്നു പേരെ 14 ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇവര്‍ വിമാനത്താവളത്തില്‍ നിന്നും ടാക്സിyil വീടുകളിലേക്ക് പോയി. ഏഴു പേരില്‍ ആറും സ്ത്രീകളായിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ഗര്‍ഭിണികളും ഒരാള്‍ ഗര്‍ഭിണിക്കൊപ്പമുള്ള പരിചാരകയും ആയിരുന്നു.വെള്ളിയാഴ്ച രാത്രി 10.40ന് നെടുമ്പാശേരിയില്‍ ബഹറിന്‍ – കൊച്ചി വിമാനത്തിലെത്തിയ പത്തനംതിട്ട ജില്ലക്കാരായ 19 പേരില്‍ ഒമ്പതുപേരെ വീടുകളിലും ആറുപേരെ റാന്നിയിലെ ടൗണ്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലം ജില്ലയിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ബഹറിന്‍ – കൊച്ചി വിമാനത്തിലെത്തിയവരില്‍ ആറുപേരെ ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിന് കെഎസ്ആര്‍ടിസി ബസിലാണ് റാന്നി കെ ടൗണ്‍ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്. ഇതില്‍ ഒരു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉണ്ട്. പത്തനംതിട്ട ജില്ലക്കാരായ രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഒന്‍പത് സ്ത്രീകളും ആറ് പുരുഷന്‍മാരുമാണ് ബഹറിന്‍ – കൊച്ചി വിമാനത്തില്‍ എത്തിയത്. ഇതില്‍ നാല് ഗര്‍ഭിണികളും ഇവരില്‍ ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടുന്നു.

മെഡിക്കല്‍ എമര്‍ജന്‍സിയില്‍ എത്തിയ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. വിദേശത്തു നിന്നെത്തിയ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍, മറ്റ് അടിയന്തിര ആവശ്യങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ളവരെ 14 ദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കി.

 

Related Articles

Back to top button