സിന്ധുമോള്‍ ആര്‍
കൊച്ചി: വ്യാജമദ്യവുമായി പോലീസുകാരന്‍ പിടിയിലായ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ ഡിബിന്‍, ഒളിവിൽ പോയ മുൻ പോലീസ് അസോസിയേഷൻ നേതാവ് ബേസിൽ ജോസ് എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ മെയ് എട്ടിനാണ് പതിനാലര ലിറ്റർ വ്യാജമദ്യവുമായി ഡിബിനും ഇയാളുടെ സുഹൃത്തായ വിഘ്നേശിനും എക്‌സൈസ് പിടിയിലാകുന്നത്. വിഘ്നേഷിന്റെ വീട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പോലീസുകാരനായ ബേസില്‍ ജോസിന്റെ പങ്ക് കൂടി വ്യക്തമായത്.
20,000 രൂപ ഓണ്‍ലൈനായി ബേസില്‍ ജോസിന് അയച്ചാണ് മദ്യം തരപ്പെടുത്തിയതെന്ന് ഡിബിന്‍ മൊഴി നല്‍കിയതായി എക്‌സൈസ് പറയുന്നു. ഇതോടെ ബേസിലിനെ കേസില്‍ മൂന്നാം പ്രതിയാക്കി. മുന്‍പും ഈ മൂവര്‍ സംഘം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇവരുടെ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.