മാഹി ബൈപ്പാസ് നിർമ്മാണം അഴിയൂരിലെ ബണ്ട് നീക്കം ചെയ്യും.
ഹർഷദ്ലാൽ തലശ്ശേരി
അഴിയൂര്‍ : മഴക്കാലം വരുന്നതിനു മുമ്പ് മാഹി പുഴയില്‍ ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ബണ്ട്, പുഴയുടെ ഒഴുക്കിനെ സാരമായി ബാധിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകളില്‍ വെള്ളം കയറുകയും കഴിഞ്ഞ പ്രളയത്തില്‍ ഈ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
മഴ വരുന്നതിനുമുമ്പ് മൂന്ന് നാല് തൂണുകള്‍ ഇടയിലുള്ള ബണ്ട് പൊളിച്ച് മണ്ണ് ഉടന്‍ നീക്കം ചെയ്തു പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി നിര്‍മ്മാണ കമ്പനിക്കാരെ കൊണ്ട് പ്രവര്‍ത്തി ചെയ്യിപ്പിക്കുവാന്‍ വടകര ആര്‍ഡിഒ വി. പി അബ്ദുറഹ്മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം കാരണമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ ടി ഒ സ്ഥലം സന്ദര്‍ശിച്ചത്. നിര്‍മ്മാണ കമ്പനിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ കഴിയുന്ന മുറയ്ക്ക് ബണ്ടിലെ മണ്ണ് നീക്കം ചെയ്യുന്നതാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയന്‍, വാര്‍ഡ് അംഗം സുകുമാരന്‍ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വില്ലേജ് ഓഫീസര്‍ ടിപി റെനീഷ് കുമാര്‍, നാട്ടുകാരും ആർ ഡി ഓയുടെ കൂടെ ഉണ്ടായിരുന്നു. മാഹി ബൈപാസ് നിര്‍മാണത്തില്‍ ഡ്രെയിനേജ് തകര്‍ന്നതും നാട്ടുകാര്‍ ആര്‍ഡിഒ വിനു മുന്നില്‍ വിവരിച്ചു.
നടപടിയെടുക്കുമെന്ന് നാട്ടുകാര്‍ക്ക് ആര്‍ ഡി ഒ ഉറപ്പുനല്‍കി. കഴിഞ്ഞ പ്രളയത്തിനുശേഷം സൈന്യത്തെ ഉപയോഗിച്ച് ബണ്ട് പൊളിക്കാന്‍ ബഹു. ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.