ഗുണ്ടുമല : അതിഥിത്തൊഴിലാളി സരൺ സോയിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ ഷാദേവ് ലോങ്ങ് (32), ദാബുയി ചാമ്പ്യ (29) എന്നിവരെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഗുണ്ടുമലയിലെ കണ്ണന്‍ദേവന്‍ ഫാമിലായിരുന്നു സംഭവം നടന്നത്.
കണ്ണൻദേവൻ കമ്പനി ഗുണ്ടുമല അപ്പർ ഡിവിഷനിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ സരൺ സോയിയുടെ (29) മൃതദേഹം ഈ മാസം 23നാണ് തേയിലത്തോട്ടത്തിൽ കണ്ടെത്തിയത്. തലയിലുൾപ്പെടെ ഒൻപതു വെട്ടുകളേറ്റിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു.
ജാർഖണ്ഡ് സ്വദേശികളായ ഷാദേവ് ലോങ്ങിനെയും ദാബുയി ചാമ്പ്യയെയും സംഭവശേഷം കാണാതായിരുന്നു. പ്രതികളെ തേടി ജാർഖണ്ഡിൽ ചെന്ന എസ്ഐ പി.ഡി.അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെത്തി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്നലെ വൈകിട്ട് മൂന്നാറിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.