KeralaLatest

പോലീസിന്റെ വാഹന പരിശോധന ഇല്ല; പെറ്റി കേസ് അറസ്റ്റും എന്നിവയും ഒഴിവാക്കി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റുന്ന മാർഗനിർദേശം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്. പ്രധാന നിർദേശങ്ങൾ ചുവടെ

∙ നിത്യേനയുള്ള വാഹന പരിശോധന പാടില്ല
∙ ജാമ്യം ലഭിക്കുന്ന കേസിൽ അറസ്റ്റ് വേണ്ട. ഗുരുതര കേസുകളിൽ മാത്രം അറസ്റ്റ്
∙ ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളിൽ മാത്രം
∙ ഗതാഗത കുറ്റത്തിനു പിഴ നേരിട്ട് ഈടാക്കുന്നതിനു പകരം ബാങ്കിൽ അടയ്ക്കാൻ നിർദേശിക്കുക
∙ ഓഫിസുകളിലും യൂണിറ്റുകളിലും 50 % ജീവനക്കാർ ജോലിക്കെത്തിയാൽ മതി. ബാക്കി 50 % വിശ്രമം
∙ 7 ദിവസം ജോലി 7 ദിവസം വിശ്രമം എന്ന രീതി നടപ്പാക്കണം
∙ ദിവസവും വൈകുന്നേരം പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിച്ചു ഫോണിലൂടെ അറിയിക്കണം
∙ പൊലീസുകാർ സ്റ്റേഷനിൽ വരുന്നതിനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക
∙ ഡ്യൂട്ടി കഴിഞ്ഞാൽ സ്റ്റേഷൻ ഹൗസ് ഓഫിസറെ ഫോണിൽ അറിയിച്ചു മടങ്ങാം
∙ പരാതിക്കാരുടെ മൊഴി വിഡിയോ കോൺഫറൻസ് വഴിയോ വിഡിയോ കോൾ വഴിയോ രേഖപ്പെടുത്തണം
∙ പൊലീസുകാരുടെ പരേഡ്, ക്ലാസുകൾ, റോൾ കോൾ എന്നിവ ഒഴിവാക്കണം
∙ ഇനി ഉത്തരവ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ച പരേഡ് വേണ്ട
∙ സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ളവർ സംഘം ചേർന്നു വിശ്രമിക്കാൻ പാടില്ല
∙ ഡ്യൂട്ടി കഴിഞ്ഞാൽ വീട്ടിൽ പോകാൻ അനുവദിക്കണം. മറ്റു സ്ഥലങ്ങളിൽ പോകരുത്
∙ ജോലിക്കനുസൃതമായി പൊലീസുകാർക്കു സുരക്ഷാ ഉപകരണങ്ങൾ നൽകണം
∙ വീട്ടിൽ നിന്നു ഭക്ഷണവും വെള്ളവും കൊണ്ടു വരണം. പുറമെയുള്ള ഭക്ഷണത്തെ ആശ്രയിക്കരുത്
∙ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പൊലീസുകാരെ ഉപദേശിക്കണം. ഒഴിഞ്ഞ വയറുമായി ഡ്യൂട്ടിക്കു വരരുത്
∙ വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാൻ ഉപദേശിക്കണം
∙ കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം
∙ രോഗമോ പനിയോ മറ്റോ വന്നാൽ ഉടൻ മേലുദ്യോഗസ്ഥരെ അറിയിക്കണം
∙ പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും വെൽഫെയർ ഓഫിസറായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം
∙ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പൊലീസുകാർക്കു ഹോമിയോ, ആയുർവേദ മരുന്നുകൾ നൽകാം
∙ മേലുദ്യോഗസ്ഥർ ദിവസേനയുള്ള നിർദേശം ഓൺലൈൻ, വാട്സാപ്, എസ്എംഎസ് എന്നിവ വഴി നൽകണം
∙ സിസിടിവി, ക്യാമറ, ഹെൽപ് ലൈൻ എന്നിവയുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണം
∙ ജനങ്ങൾ സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നതു നിരുത്സാഹപ്പെടുത്തണം. ഇ മെയിൽ, വാട്സാപ് ഉപയോഗിക്കാൻ നിർദേശിക്കുക
∙ ജനമൈത്രി പൊലീസ് വീടുകളിൽ കയറരുത്

Related Articles

Back to top button