![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-20-at-11.09.55-AM-1.jpeg?resize=780%2C470&ssl=1)
കോവിഡ് കാലത്ത് പരീക്ഷണത്തിന് നിൽക്കാതെ സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ സർക്കാർ തീരുമാനമെടുത്തത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ വരെ പരീക്ഷ നടത്തുമെന്ന വാശിയിലായിരുന്ന സർക്കാർ. ഇന്നലെ രാത്രിയോടെ പരീക്ഷ വെബ് സൈറ്റുകൾ വരെ തൂറന്നുകൊടുത്തു. പല സ്കൂളുകളും ഇന്ന് രാവിലെ മുതൽ മുന്നൊരുക്കങ്ങളും തൂടങ്ങി, എന്നാൽ ഇന്ന് തീരുമാനം മാറ്റിയതിനു പിന്നിൽ ചില ഓൺലൈൻ മാധ്യമങ്ങളൂടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ചൂണ്ടിക്കാണിക്കലുകളൂണ്ടാകാം. എന്തായാലും തീരുമാനം ഉചിതമാണ്.
അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു വലിയ സമൂഹം. 13 ലക്ഷത്തോളം പേർ സമൂഹത്തിലേക്കിറങ്ങൂന്നത് സമൂഹവ്യാപനത്തിനിടയാക്കും. കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ കേരളം സാമൂഹ്യവ്യാപനമെന്ന വാളിനെ കാണാതെ മുന്നോട്ട് പോയാൽ അത് അപകടം ക്ഷണിച്ചു വരുത്തും. വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളിലെയും പ്രതിരോധനടപടികൾ കൊണ്ട് മാത്രം ഫലമുണ്ടാകില്ല. കാരണം പുറത്തേക്കിറങ്ങാൻ പോകുന്നത് കൗമാരക്കാരായ വിദ്യാർത്ഥി സമൂഹമാണ്. മാസങ്ങൾക്ക് ശേഷം നേരിൽ കാണുന്നതിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കാൻ അവർ ആർത്തുല്ലസിച്ച് എത്തുമ്പോൾ വഴിയരികിലൂടെ തോളിൽ കൈയിട്ട് നടക്കരുതെന്ന് പറയാൻ എത്ര പോലീസ് സേനയെ നിയോഗിച്ചാലും കഴിയില്ല. സ്കൂളിന് അടുത്തുള്ള ബസ്സ്റ്റോപിൽ ബസിറങ്ങി അവിടെ നിന്ന് കൂട്ടുകാരനുമൊത്ത് സ്കൂളിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ കൂട്ടുകാരുടെ കോവിഡ് തമാശകളിൽ മാസ്കുകൾ ഇളകിയേക്കാം.
ഇനി രക്ഷിതാക്കൾ പ്രതിരോധത്തിന്റെ തടവറ തീർത്ത് വിദ്യാർത്ഥികളെ നേരിട്ട് ക്ലാസ് മുറിയിലെത്തിക്കുകയും തിരികെ വീടുകളിലേക്ക് കൊണ്ട് പോകുകയും ചെയ്താൽ തന്നെ ഈ പരിക്ഷ സമയത്ത് വിദ്യാർത്ഥികളൂടെ മാനസിക അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പഠിക്കേണ്ടിയിരിക്കുന്നു.
അവസാന ദിവസത്തെ പരീക്ഷയ്ക്ക് ശേഷം മഷി കുടഞ്ഞ് ആഘോഷിക്കുന്ന ചില ഏർപ്പാടുകൾ ഇന്നും നിലനിൽക്കുന്നു. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ എസ്.എസ്.എല്‍.സി – പ്ലസ്ടു പരീക്ഷകൾ മാറ്റി വച്ചപ്പോൾ സ്കൂളുകളുടെ മുന്നിൽ നടന്ന ആഘോഷത്തിമിർപ്പുകൾ നാം കണ്ടതാണ്. ക്യാമ്പസിനു വെളിയിൽ അധ്യാപകന്റെയും പ്രിൻസിപ്പാളിന്റെയുമൊക്കെ ശാസനകൾക്ക് നിമിഷനേരത്തിന്റെ നിശ്ബദത സമ്മാനിക്കുവാനെ ഇതു വരെ കഴിഞ്ഞിട്ടുള്ളു. ന്യൂ ജെൻ തലമുറയാണ്. കാര്യങ്ങൾ സെക്രട്ടേറിയേറ്റിലെയും പരീക്ഷ ഭവനിലെയും ചർച്ചകൾക്കതീതമാണ്. വൈറസിനൊപ്പം ജീവിക്കാൻ സമൂഹത്തെ പ്രാപതമാക്കണമെങ്കിൽ നാലം ഘട്ട ലോക്ഡൗൺ കഴിയണം . അതു കഴിയുന്നതു വരെ പരീക്ഷണങ്ങൾ അരുത്.