ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മ; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്.
തിരുവനന്തപുരം : വിഴിഞ്ഞത്ത് ലഹരിമരുന്നിന് അടിമയായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ കൈയ്യബദ്ധം സംഭവിച്ച് പോയതാണെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ നാദിറയെ റിമാൻഡ് ചെയ്തു.