അജിത് ജി. പിള്ള, ചെങ്ങന്നൂർ.
ചെങ്ങന്നൂര്‍: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഇല്ലിമല – മൂഴിക്കല്‍ തോടിന് കുറുകെയുള്ള തടയണ റെയില്‍വേ പൊളിച്ചുമാറ്റുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നിര്‍ദ്ദേശാനുസരണം സ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ താല്‍ക്കാലികമായ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കും. വൈകാതെ തടയണ നിര്‍മ്മിക്കാനായി തോട്ടില്‍ നിക്ഷേപിച്ച മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കുമെന്നും എംപി. പറഞ്ഞു. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എം.സി.റോഡിന് കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ തോടിന് കുറുകെ മണ്ണിട്ട് തടയണ നിര്‍മ്മിച്ച് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മലിനജലം തോടിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്നാണ് എംപി. വിഷയത്തില്‍ ഇടപെട്ടത്. എം.പി.യുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അജയകുമാര്‍ ഗുപ്ത, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ കെ.ജെ.സുനില്‍കുമാര്‍ എന്നിവര്‍ എംപിയോടൊപ്പം തോടിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സുധാമണി, കൗണ്‍സിലര്‍മാരായ ജോണ്‍ മുളങ്കാട്ടില്‍, ഭാര്‍ഗ്ഗവി ടീച്ചര്‍, ഷേര്‍ലി രാജന്‍, പ്രൊവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോര്‍ജ്ജ്, വരുണ്‍ മട്ടയ്ക്കല്‍, ഗോപു പുത്തന്‍മഠത്തില്‍, വര്‍ഗ്ഗീസ് തോമസ്, പ്രസാദ് തോമസ് എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.