ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂരില്‍ ഇറക്കിയ വിമാനമാണ് വീണ്ടും പറത്താൻ പൈലറ്റ് വിസമ്മതിച്ചത്. ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു യാത്ര പുനരാരംഭിക്കാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിച്ചത്. ഇതോടെ, നിരവധി യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നത്.
ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. പുലര്‍ച്ചെ നാല് മണിയോടെ ജയ്പൂരില്‍ ഇറക്കിയ വിമാനം കാലാവസ്ഥ പ്രകൃതികൂലമായതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ജയ്പൂരില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍, കാലാവസ്ഥ അനുകൂലമായതോടെ വിമാനം പറത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പൈലറ്റ് വിസമ്മതിച്ചത്. ഏകദേശം 350 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ കുറച്ചുപേരെ റോഡ് മാര്‍ഗ്ഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, ബാക്കിയുള്ളവരെ പകരം ജീവനക്കാരെ നിയോഗിച്ച് അതേ വിമാനത്തില്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു.