Kerala

പണയത്തിലിരുന്ന ആധാരം തിരിച്ചെടുത്ത് നല്‍കി സുരേഷ്ഗോപി

“Manju”

എറണാകുളം : കുടുംബം പോറ്റാന്‍ 74ാം വയസ്സിലും ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികയ്‌ക്ക് സഹായഹസ്തവുമായി ബിജെപി എംപി സുരേഷ് ഗോപി. പണയത്തിലിരുന്ന വീടിന്റെ ആധാരം അദ്ദേഹം തിരിച്ചെടുത്ത് നല്‍കി. കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയ്‌ക്കാണ് സുരേഷ് ഗോപി കൈത്താങ്ങ് ആയത്.
സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി പുഷ്പയെക്കുറിച്ച്‌ അറിയാന്‍ ഇടയായത്. പുഷ്പയുടെ സങ്കടങ്ങള്‍ കേട്ട അദ്ദേഹം സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പുഷ്പ നിലവില്‍ താമസിക്കുന്ന വീടിന്റെ ആധാരം 65,000 രൂപയ്‌ക്ക് പാല്യത്തുരുത്ത് എസ് എന്‍ ഡി പി ശാഖയിലാണ് പണയം വെച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സുരേഷ് ഗോപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശാഖയില്‍ എത്തിയ മകന്‍ ഗോകുല്‍ സുരേഷ് പണം നല്‍കി ആധാരം തിരിച്ചെടുക്കുകയായിരുന്നു. വൈകീട്ട് നാല് മണിയോടെ പുഷ്പയുടെ വീട്ടില്‍ എത്തി ആധാരം കൈമാറി. കൂടെ നാട്ടിലെ ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

ഇളയ മകന്‍ മരിച്ചതോടെയാണ് പുഷ്പ ലോട്ടറി വില്‍പ്പന ആരംഭിച്ചത്. ഇളയ മകന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമാണ് പുഷ്പയുടെ താമസം. ഇതു കൂടാതെ മറ്റൊരു മകന്‍ കൂടി പുഷ്പയ്‌ക്കുണ്ട്. ഭാര്യയ്‌ക്കും മക്കള്‍ക്കും ഒപ്പമാണ് മൂത്തമകന്‍ താമസിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മകന്‍ മരിച്ചത്. ഇളയ മകന്റെ ഭാര്യ ബേക്കറിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേ പുഷ്പയ്‌ക്ക് പെന്‍ഷനും ലഭിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ പേരെന്നാണ് പുഷ്പ പറയുന്നത്. ഒരു ദിവസം 60 ഓളം ലോട്ടറികള്‍ വില്‍ക്കും. ഇതിനിടയില്‍ നിരവധി പേര്‍ പറ്റിച്ചിട്ടുണ്ടെന്നും പുഷ്പ വേദനയോടെ പറയുന്നു.

Related Articles

Back to top button