വി എം സുരേഷ് കുമാർ
വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 53 വയസ്സുള്ള കൊയിലാണ്ടി നടേരി സ്വദേശി, 55 വയസ്സുള്ള മാവൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് വന്നവരാണ്.
ആദ്യത്തെയാള്‍ മെയ് 17 ന് വിമാനമാര്‍ഗ്ഗം അബുദാബിയില്‍ നിന്ന് കരിപ്പൂരില്‍ എത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടി കോവിഡ് കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. മെയ് 25 ന് സ്രവപരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
രണ്ടാമത്തെ വ്യക്തി മെയ് 21 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 25 ന് കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് ഫലം പോസിറ്റീവാകുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 52 ആയി. 25 പേര്‍ രോഗമുക്തരായതിനാല്‍ 27 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.