അഖിൽ ജെ എൽ
കുട്ടനാട് -അപ്പർകുട്ടനാട് മേഖലകളിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമാർഗമാണ് തോട്ടപ്പള്ളി സ്പിൽവേ. വെള്ളപ്പൊക്കം മാത്രമല്ല കൃഷി മത്സ്യസമ്പത്ത് എന്നിവയുടെ ഉന്നമനത്തിനും തോട്ടപ്പള്ളി സ്പിൽവേ നിർണായക ഘടകമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷകാലത്ത് കുട്ടനാട് അപ്പർകുട്ടനാട് മേഖലകളെ വെള്ളത്തിനടിയിൽ ആക്കിയത് സ്പിൽവേ യിലെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന മണൽത്തിട്ട ആണെന്ന് കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാത്ത വിധത്തിൽ മണൽത്തിട്ട നീക്കം ചെയ്യാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടു. വീണ്ടും ഒരു പ്രളയ സാധ്യത കേന്ദ്ര– സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുൻകൂട്ടി പ്രവചിക്കുമ്പോൾ, കാലവർഷത്തിന് മുന്നോടിയായി മണൽ നീക്കം ചെയ്ത് സ്പിൽവേയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുവാനും അതുവഴി കുട്ടനാടൻ മേഖലയിലെ ജനങ്ങളുടെ സംരക്ഷണത്തിനുമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.