KeralaLatest

കൊവിഡ് : കോട്ടയം ജില്ല അതീവ ജാഗ്രതയില്‍ തുടരുന്നു, ചങ്ങനാശേരി ഹോട്ട്സ്പോട്ടായി

“Manju”

സിന്ധുമോള്‍ ആര്‍

 

കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതോടെ കോട്ടയം അതീവ ജാഗ്രതയില്‍ തുടരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയ മൂന്നു പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ കരുതലോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നീങ്ങുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരാത്തത് ജില്ലയ്ക്ക് ആശ്വാസമായി. അതേസമയം ചങ്ങനാശേരി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. നഗരസഭ ഒന്ന്, 21 വാര്‍ഡുകളാണ് ഹോട്ട്സ്പോട്ട് ലിസ്റ്റില്‍പ്പെട്ടത്. വാഴപ്പള്ളി, പെരുന്ന ഭാഗങ്ങളാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ ഇടവഴികള്‍ പോലും ബാരിക്കേഡ് സ്ഥാപിച്ച്‌ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിനെയും ഡ്യൂട്ടിക്കിട്ടിട്ടുണ്ട്.

അബുദാബിയില്‍ നിന്ന് എത്തിയ വെരൂര്‍ സ്വദേശി (29), സൗദി അറേബ്യയില്‍ നിന്ന് എത്തിയ കൊടുങ്ങൂര്‍ സ്വദേശി (27), മാമ്മൂട് സ്വദേശിനി (29) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റീനിലായിരുന്നു.ഗര്‍ഭിണിയായിരുന്ന മാമ്മൂട് സ്വദേശിനി ഇന്നലെ പ്രസവിച്ചു. ആദ്യം പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും പ്രസവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആവുകയായിരുന്നു. ഇവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി. കഴിഞ്ഞദിവസങ്ങളില്‍ രണ്ടു പേര്‍ക്ക് വീതമാണ് കൊവിഡ് ബാധിച്ചത്.

ലോക്ക്ഡൗണില്‍ അയവ് വരുത്തിയതോടെ ജില്ല സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ സ്വകാര്യ ബസുകള്‍ കൂടുതലായി നിരത്തിലെത്തിയിട്ടില്ല. ഓട്ടോറിക്ഷകള്‍ കൂടുതലായി ഓടിത്തുടങ്ങി. ഗ്രാമപ്രദേശങ്ങളിലെ ഓട്ടോസ്റ്റാന്റുകളില്‍ ഓട്ടോകള്‍ യാത്രക്കാരെ പ്രതീക്ഷിച്ച്‌ കിടന്നിരുന്നു. എന്നാല്‍ യാത്രപോവാന്‍ യാത്രക്കാര്‍ പേരിനുമാത്രമാണുണ്ടായിരുന്നത്. ബസുകളിലും ആളുകള്‍ കുറവാണ്.

Related Articles

Back to top button