KeralaLatest

ഗുരുക്കന്മാരെ എന്നും ആദരവോടെ കണ്ട നാടാണിത്, അത് മറക്കരുത് :നടി വിനിത കോശി

“Manju”

 

ഓൺലൈൻ ക്ലാസെടുക്കാന്‍ നീല സാരിയില്‍ എത്തിയ ടീച്ചറെ ‘നീലടീച്ചറാക്കി’ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ നടി വിനീത കോശി. ഇത് ഒരുതരം രോഗമാണെന്നും വീട്ടിൽ നിന്നു തന്നെയാണ് ഇതിനുള്ള പ്രതിവിധി കാണേണ്ടതെന്നും നടി പറയുന്നു.
പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ക്ലാസ്സെടുക്കാൻ വന്ന ടീച്ചർക്കു നേരെയായിരുന്നു സൈബർ ആക്രമണം. ‘ബ്ലൂ ടീച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ അശ്ലീല ചുവയുള്ള കമന്‍റുകളും പോസ്റ്റുകളും ഇടുകയായിരുന്നു. ടീച്ചര്‍ ക്ലാസെടുക്കുന്ന വിഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഗ്രൂപ്പുകള്‍.

വിനീത കോശിയുടെ കുറിപ്പ് വായിക്കാം: ഈ മുകളിൽ കാണുന്ന സ്ക്രീൻഷോട്ട്സ് ഒക്കെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് എടുത്ത ഒരു ടീച്ചറിനെ പറ്റിയാണ്. ടീച്ചർ ഇപ്പോ ഓർക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാൻ തോന്നിയത്‌ എന്ന്. സത്യത്തിൽ ടീച്ചർ ഇനി ഏതു കളർ സാരി ഉടുത്താലും ഇതൊക്കെ തന്നെ കേൾക്കേണ്ടി വന്നേനെ.
ഈ കമന്റ് പറഞ്ഞ ചേട്ടന്മാരെ നമുക്ക് ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല. കാരണം ഇത് ഒരുതരം രോഗം ആണ്. ഇതിനു എതിരെ എത്ര പ്രതിഷേധം നടന്നാലും ഇതൊന്നും മാറാനും പോണില്ല. പക്ഷേ ചില പൊടി കൈകൾ ഉപയോഗിച്ച് ഇത് വീട്ടിൽ തന്നെ മാറ്റാൻ കഴിയും.
ചെയ്യേണ്ടത് ഇത്ര മാത്രം : ആദ്യം നിങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വിഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചറിനെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും.

ഇതൊക്കെ വീട്ടിൽ താനെ തീർക്കാവുന്ന രോഗമേ ഉള്ളു. അതിനു ഇനി പൊലീസിനെ ഒക്കെ ഇടപെടുത്തി, ഈ കോവിഡ് കാലത്തു അവർക്കു കൂടുതൽ തലവേദന ഉണ്ടാക്കണോ. മാത്രമല്ല വല്ലവന്റേം പെണ്ണിനേയും ഭാര്യേനെയും അമ്മയേം ഒക്കെ പറഞ്ഞു നാട്ടുകാരുടെ കൈയിൽ നിന്ന് ഇത്രേം തെറിയും വാങ്ങേണ്ട ആവശ്യവും ഇല്ല.
ഗുരുക്കന്മാരെ എന്നും ആദരവോടെ കണ്ട നാടാണിതു അതും കൂടി ഇല്ല എന്ന് കേൾപ്പിക്കേണ്ടി വരുത്തല്ലെ.

Related Articles

Back to top button