KeralaLatest

‘ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം’; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി

“Manju”

 

മലപ്പുറം: പാലക്കാട് സൈലന്റ് വാലി മേഖലയിൽ ആന പടക്കം കടിച്ച് വായ തകർന്നു ചരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ അധിക്ഷേപിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതിന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്ക് എതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വിദ്വേഷപ്രചരണം നടത്തുന്നതിന് എതിരെ ഉള്ള ഐപിസി 153 പ്രകാരം ആണ് കേസ് എടുത്തത്.
മലപ്പുറം സ്വദേശി ജലീൽ ആണ് മനേക ഗാന്ധിക്ക് എതിരെ മലപ്പുറം സ്റ്റേഷനിൽ പരാതി നൽകിയത്. സമാനപരാതി അഞ്ചുപേർ കൂടി മലപ്പുറം എസ്.പിക്ക് നൽകിയിട്ടുണ്ട്. എല്ലാ പരാതിയിലും വെവ്വേറെ കേസ് എടുക്കില്ല. കേസിൽ മനേക ഗാന്ധി എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ച ശേഷം പൊലീസ് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, മനേക ഗാന്ധിയെ മലപ്പുറത്തിന്റെ ആതിഥ്യം മനസ്സിലാക്കാനും മലപ്പുറത്തെ അറിയാനും ക്ഷണിച്ച് കൊണ്ട് പിവി അബ്ദുൽ വഹാബ് എംപി കത്തയച്ചു. മലപ്പുറത്തിന്റെ മതസൗഹാർദ്ദത്തിന്റെ പാരമ്പര്യവും ചരിത്രവും ഊന്നിപ്പറയുന്ന ദീർഘമായ കുറിപ്പാണ് വഹാബ് അയച്ചത്. കത്തിലെ പ്രസക്തഭാഗങ്ങളുടെ സംഗ്രഹം ഇങ്ങനെ “ഗാന്ധിജിക്കും നൂറുവർഷം മുമ്പ് നികുതി നിഷേധസമരം നടത്തിയ വെളിയങ്കോട് ഉമർ ഖാസിയുടെയും സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ മമ്പുറം തങ്ങളുടെയും വാരിയൻകുന്നത്തിന്റെയും ആലി മുസ്ല്യാരുടെയും ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും നാടാണ് മലപ്പുറം. മഹാകവി മേല്പത്തൂർ നാരായണ ഭട്ടതിരിയും മഹാകവി മോയിൻകുട്ടി വൈദ്യരും ഈ മണ്ണിന്റെ മക്കളാണ്. തിരുന്നാവായയിലെ മാമാങ്കത്തിന്റെ ചരിത്രം മലപ്പുറത്തിന്റേതാണ്. പൊന്നാനിയുടെ പൈതൃകവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും മലപ്പുറത്തിന്റെ സ്വന്തമാണ്.” മലപ്പുറത്തെ മതസൗഹാർദത്തിന്റെ അനുഭവങ്ങളും ബാബരി മസ്ജിദ് തകർത്ത സമയത്തും തളിക്ഷേത്ര വാതിൽ കത്തിച്ച സമയത്തും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കൈക്കൊണ്ട നിലപാടുകളും കത്തിൽ വഹാബ് വിശദീകരിച്ചിട്ടുണ്ട്.
കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെ ആണ്, “ഇന്ത്യയിലെ ഏറ്റവും വയലന്റായ ജില്ലയെന്ന് മലപ്പുറത്തെ വിശേഷിപ്പിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. ചുരുങ്ങിയത് മലപ്പുറത്തെ ബി.ജെ.പിക്കാരോടെങ്കിലും കാര്യങ്ങൾ ചോദിച്ചറിയണം. തിരക്കു പിടിച്ച സമയത്തിൽ നിന്ന് അല്പം മാറ്റിവെച്ച് മലപ്പുറത്തിന്റെ ആതിഥ്യം സ്വീകരിക്കൂ”. ഇങ്ങനെ ക്ഷണിച്ചു കൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.വഹാബിന്റെ ക്ഷണക്കത്തും പൊലീസിന്റെ കേസ് എടുക്കലും മലപ്പുറത്ത് നടക്കുന്ന വിവിധ സംഘടനകളുടെ പ്രതിഷേധവും സോഷ്യൽ മീഡിയ ക്യാമ്പയിനുകളും മനേക ഗാന്ധിയുടെ വിവാദ പരാമർശത്തിന്റെ ചൂട് കൂട്ടുകയാണ്.

Related Articles

Back to top button