ജുബിൻ ബാബു എം.
മലപ്പുറം: സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മുൻ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വർഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയ.
ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ ശേഷം കേരളത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ.
ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കോവിഡിൽ നിന്ന് മുക്തരായ തിരൂർ, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികിത്സക്കായി നൽകിയത്.