എസ് സേതുനാഥ്
സംസ്ഥാനത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേയുടെ ഇരുവശങ്ങളിലും തണൽവൃക്ഷങ്ങൾ നട്ടുവളർത്തുന്ന വനംവകുപ്പിൻ്റെ ‘തണൽവീഥി ‘പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവഹിച്ചു.
സമാനതകളില്ലാത്ത റോഡ് വികസനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്നും മലയോര ഹൈവേ സംസ്ഥാന വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണെന്നും വനംമന്ത്രി പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിവാക്കി റോഡ് വികസനം ഉറപ്പു വരുത്തുന്നതിനോപ്പം, പാതയോരങ്ങളിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾക്കുകൂടിയാണ് വനം വകുപ്പ് നേതൃത്വം കൊടുക്കുന്നത്. സർക്കാർ വകുപ്പുകളുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും നാട്ടുകാരുടേയും സർവ്വാത്മനായുള്ള സഹകരണം തണൽ വീഥി പദ്ധതി വിജയകരമാക്കാൻ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊല്ലം ജില്ലയിലെ ആലഞ്ചേരി- കുളത്തൂപ്പുഴ പാതയോരത്താണ് ആദ്യഘട്ടത്തിൽ മരം നട്ടുപിടിപ്പിക്കുക. സാമൂഹ്യവനവത്കരണ വിഭാഗം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിൽ നടന്ന ലളിതമായ ചടങ്ങിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, ഏരൂർ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുഷാ ഷിബു, പി.ലൈലാ ബീവി, മറ്റ് ജനപ്രതിനിധികൾ, സാമൂഹ്യ വനവത്കരണ വിഭാഗം അഡി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ് കുമാർ, ദക്ഷിണ മേഖല സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ ഐ.സിദ്ധിക്ക്, വനം – പൊതുമരാമത്ത് വകുപ്പ് അസി.എക്സി.എഞ്ചിനീയർ അലക്സ് തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസി.എസ്.ദേവരാജൻ മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.