IndiaLatest

മൈലാഞ്ചി ഇടാന്‍ വിളിച്ചുവരുത്തി ആര്‍ട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി

“Manju”

ലുധിയാന: വിവാഹച്ചടങ്ങില്‍ മൈലാഞ്ചിയിടാനെന്ന പേരില്‍ വിളിച്ചു വരുത്തി മെഹന്ദി ആര്‍ട്ടിസ്റ്റിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് 21കാരിയായ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മണ്ഡ്യാനി സ്വദേശികളായ ജസ്കരണ്‍ സിംഗ് മന്നി, സുഖ്വിന്ദര്‍ സിംഗ്, വരീന്ദര്‍ സിംഗ് വിക്കി, ബാനോര്‍ സ്വദേശികളായ ഖുഷ്പ്രീത് സിംഗ്, തജ്രിന്ദര്‍ സിംഗ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒരാളൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാമനെയും വൈകാതെ തന്നെ അറസ്റ്റു ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യുവതി നല്‍കിയ പരാതി അനുസരിച്ച്‌ പ്രതികളിലൊരാളായ ജസ്കരണ്‍ ഇവരുടെ സുഹൃത്താണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ യുവതിയെ വിളിച്ചിരുന്നു. തന്‍റെ ഒരു ബന്ധു വിവാഹിതയാവുകയാണെന്നും മൈലാഞ്ചിയിടാന്‍ എത്തണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ച്‌ യുവതി ജോലിക്കായി ഇറങ്ങുകയും ചെയ്തു. രാത്രി എട്ട് മണിയോടെ ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം ഭര്‍ത്താവ് തന്നെ ഇവരെ കൊണ്ടുവിട്ടു. അധികം വൈകാതെ പ്രതികളായ സുഖ്വിന്ദറും വരീന്ദറും ഇവിടെയെത്തുകയും ചെയ്തു.

തുടര്‍ന്ന് ജസ്കരണിനെ ഫോണ്‍ ചെയ്ത ഇവര്‍ യുവതിക്ക് ഫോണ്‍ കൈമാറി. സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം ഇവരുമൊത്ത് യുവതി പുറപ്പെടുകയും ചെയ്തു. മണ്ഡ്യാനിയിലെ ഒരു വീട്ടിലാണ് ഇവര്‍ യുവതിയെ എത്തിച്ചത്. ജസ്കരണും മറ്റ് രണ്ട് പേരും ആ സമയം ഇവിടെയുണ്ടായിരുന്നു. ഇവിടെ വച്ച്‌ ഇവര്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനു ശേഷം തന്നെ കൂട്ടിക്കൊണ്ടു വന്ന ഇടത്ത് തന്നെ തിരികെ കൊണ്ടു പോയി വിട്ടതായും യുവതി ആരോപിക്കുന്നു.

പിന്നാലെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ മുഖ്യപ്രതിയും യുവതിയുടെ പരിചയക്കാരനുമായ ജസ്കരണ്‍ ആണ് ഒളിവില്‍പ്പോയിരിക്കുന്നത്. ഇയാളെയും എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button