ഹൈദരാബാദ് • ‘അവൻ എന്‍റെ ഏക മകനാണ്. അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്‍റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു’– വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്‍റെ അമ്മ മഞ്ജുളയുടെ വാക്കുകളാണിത്. മകന്‍റെ വേർപാടിലും അവന്‍റെ ധീരത ഉയർത്തിപ്പിടിക്കുന്ന അമ്മ മറ്റു സൈനികർക്കും വലിയ കരുത്താണു പകരുന്നത്.
2004ലാണ് സന്തോഷ് സൈന്യത്തിൽ ചേരുന്നത്. ആദ്യം ജമ്മുവിലായിരുന്നു. അവിടെ മൂന്നു പാക്ക് ഭീകരരെ സന്തോഷ് വധിച്ചിരുന്നു. 16 ബിഹാർ ബറ്റാലിയന്‍റെ കമാൻഡിങ് ഓഫിസറായിരുന്നു ഇപ്പോൾ സന്തോഷ്. ഇന്ത്യ- ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.