സിന്ധുമോൾ. ആർ
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ ഫീസ് ഘടന നിശ്ചയിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ആറ് മുതല്‍ ഏഴര ലക്ഷം രൂപ വരെ ഫീസ് നിശ്ചയിച്ച ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്നും ഘടന പുനപരിശോധിക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സ്വാശ്രയ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. മാനദണ്ഡങ്ങളും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ ഫീസ് ഘടന ഒരു മാസത്തിനകം പുനര്‍നിര്‍ണയിക്കണമെന്നും കോടതി വ്യക്തമാക്കി.
ഫീസ് നിര്‍ണയിച്ച രീതി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയാണെന്ന് കോടതി വിലയിരുത്തി.കോളജുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസ് നല്‍കേണ്ടി വരുമെന്ന കാര്യം പ്രവേശന പരീക്ഷാ കമ്മീഷണര്‍ വെബ്സൈറ്റിലും ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഉള്‍പ്പെടുത്തണമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന പ്രകാരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നു ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മാനേജ്മെന്റിന്റെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഹർജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.