വി.ബി. നന്ദകുമാർ
പാമ്പ് .. ഈ വാക്കുകേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ തലച്ചോറില്‍ ഭയം ജനിക്കുന്നു വല്ലേ… അയ്യോ പാമ്പ് എന്ന്ു അറിയാതെ നമ്മള്‍ പറഞ്ഞുപോകും. എന്നാല്‍ പാമ്പ് ഒരു ഭീകരജീവിയാണോ. പാമ്പിനെ അത്രക്ക് ഭയക്കേണ്ടതുണ്ടോ. നമുക്ക് അതൊക്കെ പിന്നാലെ പറയാം. എന്തിന് ഇപ്പോള്‍ പാമ്പുകളെക്കുറിച്ച് പറയുന്നു. കാര്യമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. പാമ്പുകള്‍. പാമ്പ് പിടുത്തക്കാരന്‍ സക്കീര്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്നു. എന്നുവേണ്ട. ഇപ്പോഴിതാ സംസ്ഥാന വനംവകുപ്പ് പാമ്പിനെ തൊടുന്നതുസംബന്ധിച്ച് പ്രത്യേക ഉത്തരവും ഇറക്കിയിരിക്കുന്നു. അപ്പോള്‍ പിന്നെ പാമ്പിനെക്കുറിച്ച് പറയാതെയിരിക്കുന്നതെങ്ങനെ. പാമ്പ് എന്നുകേള്‍ക്കുമ്പോള്‍ ഭയം ഉണ്ടാകും എന്ന് നേരത്തെ പറഞ്ഞല്ലോ. അതുപോലെ പാമ്പിനൊപ്പം നമുക്കെല്ലാം മനസ്സില്‍ തെളിയുന്നപേരുണ്ട്. വാവാ സുരേഷ്. പാമ്പിന്റെ കളിത്തോഴനെന്നൊക്കെ വിളിക്കും. എന്നാല്‍ പലതവണ പാമ്പിന്റെ കടിയേല്‍ക്കേണ്ടിവന്നിട്ടുണ്ട് സുരേഷിന്. അവസാനമായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സുരേഷ് അണലിയുടെ കടിയ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണലികടിച്ചാൽ മരണം ഉറപ്പ് എന്നാണ് വാവ തന്നെ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ദാരുണസംഭവം എന്നു പറയാനാകുന്നത് സക്കീറിന്‌റെ മരണമാണ്. സക്കീറിന്റെ അശ്രദ്ധയാണ് മരണത്തിനിടയാക്കിയത്. സക്കീറിന് സംഭവിച്ചതിനെക്കുറിച്ച് വാവസുരേഷ് മൂന്നുകാര്യങ്ങളാണ് പറഞ്ഞത്. ഒന്ന് മുറിവേറ്റ പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് പ്രദര്‍ശിപ്പിച്ചു, മറ്റൊന്ന് പാമ്പിനെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ശ്രദ്ധ പാളി, മൂന്നാമത്തേത് പടം പൊഴിക്കാനുള്ള സമയത്തായിരുന്നു മൂര്‍ഖനെ പിടിച്ചത്. ഈ സമയത്ത് പാമ്പ് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നുമാണ് വാവ സുരേഷ് പറഞ്ഞത്. പാമ്പിനെ ഉപയോഗിച്ച് സമര്‍ത്ഥമായി ആസൂത്രണംചെയ്ത ഉത്രകൊലപാതകസംഭവം കേരളമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇവിടെ ഒന്നുമറിയാത്ത സാധുജീവി വില്ലനായി. സമാനതകളില്ലാത്ത ക്രൂരതയുടെ പ്രതീകമാണ് സൂരജ് എന്ന ഇരുകാലി മൃഗം. ഇവന്‍ ഭൂമിയില്‍ ജനിക്കാന്‍ പാടില്ലാത്തവനാണ്.
പാമ്പിന്റെ ഉമിനീരാണ് വിഷം.ആ അര്‍ഥത്തില്‍ എല്ലാ പാമ്പിനും വിഷമുണ്ട്. എങ്കിലും മനുഷ്യനെപ്പോലുള്ള വലിയ ജീവികളെ കൊല്ലാന്‍ മാത്രം വീര്യമുള്ള വിഷം വളരെ കുറച്ചു പാമ്പുകള്‍ക്കെ ഉള്ളു. കൃഷി നശിപ്പിക്കുന്ന എലികളെ തിന്നു തീര്‍ക്കാന്‍ ദൈവം സൃഷ്ടിച്ചതാണ് പാമ്പുകളെ. പാമ്പ് പാലുകുടിക്കും മുട്ടകഴിക്കും നൃത്തമാടും എന്നൊക്കെ പറയുന്നത് ശരിയല്ല. ഇന്ത്യയിലാകെ 300 ഇനം പാമ്പുകളാണുള്ളത്. അവയില്‍ മൂന്നിലൊന്നും കേരളത്തിലാണുള്ളതെന്നറിയുമ്പോള്‍ നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ 106 ഇനം പാമ്പുകളില്‍ അഞ്ചിനത്തിന് മാത്രമാണ് മനുഷ്യന് മരണം സംഭവിക്കുന്നരീതിയില്‍ പരിക്കേല്‍പ്പിക്കാനാവുക. ആറെണ്ണത്തിന് ചെറിയ തോതില്‍ വിഷമുണ്ടെങ്കിലും
ജീവന് ഹാനികരമല്ല. ബാക്കി 95 ഇനങ്ങള്‍ വിഷമില്ലാത്തവയാണ്. പലപ്പോഴും ഉഗ്രവിഷമുള്ളതെന്ന് സംശയിച്ച് വിഷമില്ലാത്ത പാവത്താന്മാരായ പാമ്പുകളെ നമ്മള്‍ തല്ലിക്കൊല്ലുന്നത്. അതുകൊണ്ട് പാമ്പ് എന്ന സാധുജീവിയെക്കുറിച്ചുള്ള നമ്മുടെ തെറ്റിധാരണമാറ്റാം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പാമ്പുകളും ആവശ്യമാണ്. അണമുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും ന്നെ് കേട്ടിട്ടില്ലേ. യഥാര്‍ത്ഥത്തില്‍ പാമ്പുകള്‍ക്ക് മനുഷ്യരെ പേടിയാണ്. അതുകൊണ്ടാണ് മനുഷ്യന്റെ കണ്‍വെട്ടത്ത് വരാതെ ഒളിഞ്ഞ് ചുരുണ്ട് ഇരിക്കുന്നത്. അതിനെ അങ്ങോട്ട് ചെന്ന് ഉപദ്രവിക്കമ്പോഴാണ് പാവം സാധു കൊത്തുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ ഈ അണ്ഡകടാഹത്തില്‍ ജീവിക്കാന്‍ മനുഷ്യന് മാത്രമല്ല പാമ്പുകള്‍ക്കും അവകാശമുണ്ട്.