IndiaLatest

ചൈനീസ് പ്രതിരോധ മന്ത്രി ഇന്ന് ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) യോഗം ഇന്ന്. യോഗത്തില്‍ പങ്കുചേരുന്നതിനായി ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. സന്ദര്‍ശനത്തില്‍ അതിര്‍ത്തി സംഘര്‍ഷ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്നാണ് ലഭിക്കുന്ന സുചന.

യോഗത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാങ്ഫുവും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഡെപ്സാംഗ്, ഡെംചോക്കിലെ ചാര്‍ഡിംഗ് നിംഗ്ലുംഗ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റത്തെക്കുറിച്ച്‌ ഇന്ത്യയുടെ പ്രതിനിധി കൂടിക്കാഴ്ചയില്‍ സംസാരിക്കും. 2020-ന് മുന്‍പുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം സൈനിക തല ചര്‍ച്ചയില്‍ ചൈന അംഗികരിച്ചിരുന്നില്ല.

ഗാല്‍വന്‍ ഏറ്റുമുട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയിരുന്നു. ഇതിന് ശേഷം, അതായത് 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന ജനറല്‍ ലീയുടെ ഇന്ത്യാ സന്ദര്‍ശനം.

ഏപ്രില്‍ 27,28 തീയതികളിലായി നടക്കുന്ന യോഗത്തില്‍ പാകിസ്താന്‍ ഒഴികെയുള്ള എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഭീകരവാദ ഭീഷണിയും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഉള്‍പ്പെടെ വിവിധ സുരക്ഷ വിഷയങ്ങള്‍ എസ്‌സിഒ മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച വിഷയമാകും.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന എസ്‌സിഒ പ്രതിരോധ മന്ത്രിതല യോഗത്തിന് ശേഷം മെയ് 4,5 തീയതികളിലായി ഗോവയില്‍ വിദേശകാര്യ മന്ത്രിതല യോഗവും നടക്കും. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2001-ല്‍ സ്ഥാപിതാമായതാണ് എസ്‌സിഒ. പിന്നീട് ഏറ്റവും വലിയ ട്രാന്‍സ് റീജിയണല്‍ അന്താരാഷ്‌ട്ര സംഘടനകളിലൊന്നായി എസ്സിഒ മാറുകയായിരുന്നു. 2017-ലാണ് ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളാവുന്നത്.

Related Articles

Back to top button