ന്യൂഡല്‍ഹി: അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്) പെയ്മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. റിസര്‍വ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ വിനിമയങ്ങള്‍ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.
നിലവില്‍ ഉപയോക്താക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീ പെയ്ഡ് വാലറ്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ മാത്രമാണ് യു.പി.ഐ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. എന്നാല്‍ പുതിയ സൗകര്യത്തിലൂടെ മുൻകൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങളും സാദ്ധ്യമാവും.
വാണിജ്യ ബാങ്കുകള്‍ക്ക് ഈ സൗകര്യം വ്യക്തികള്‍ക്കായി നല്‍കാൻ സാധിക്കും. ഉപയോക്താക്കളുടെ മുൻകൂട്ടിയുള്ള സമ്മതം ഇതിന് ആവശ്യമാണ്.
ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാല്‍ വിവിധ ബാങ്കുകളുടെ പോളിസികള്‍ ബാധകമായിരിക്കും. പ്രീ അപ്രൂവ്ഡ് പരിധിയില്‍ ഒരു ക്രെഡിറ്റ് ലൈൻ രൂപീകരിക്കാൻ ഉപയോക്താവിന്റെ അനുവാദം ബാങ്ക് ആവശ്യപ്പെടും. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ അനുവദിക്കപ്പെട്ട പരിധിയില്‍ യു.പി.ഐ ആപ്ലിക്കേഷനുകള്‍ വഴി വിനിമയങ്ങള്‍ നടത്താം. കാലാവധി ദിവസത്തിന് മുമ്ബ് കുടിശ്ശിക തീര്‍ക്കണം. ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്ബോള്‍ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകള്‍ പലിശ ഈടാക്കാറുണ്ട്. ബാങ്കുകള്‍ക്ക് അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ബാങ്കുകള്‍ അനുവദിക്കുന്ന തിരിച്ചടവ് കാലയളവിലും വ്യത്യാസമുണ്ടാകാം.
പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ യു.പി.ഐ ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ കൂടുതല്‍ ലളിതമായി ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. അടിസ്ഥാനപരമായ പേഴ്സണല്‍ വെരിഫിക്കേഷൻ മാത്രമാണ് ഇതിനായി ബാങ്ക് നടത്തുന്നത്. അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തില്‍ അത്യാവശ വിനിമയങ്ങള്‍ നടത്താൻ ഈ സംവിധാനം ഉപകരിക്കും.