സൂരജ് മൂർഖൻ പാമ്പിനെ വിലയ്ക്കു വാങ്ങിയത് ഉത്രയെ വകവരുത്താനാണെന്നു പാമ്പുപിടിത്തക്കാരൻ ചാവർകോട് സുരേഷിനു വിവരം ലഭിച്ചിരുന്നതായി വനം വകുപ്പ് അധികൃതർ. 10,000 രൂപയ്ക്കാണു മൂർഖനെ നൽകിയത്. ഉത്ര കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും സുരേഷ് പൊലീസിൽ അറിയിച്ചിരുന്നില്ല. ലഹരി മരുന്നുകളുടെ നിർമാണത്തിനു പാമ്പിൻവിഷം ഉപയോഗിക്കുന്ന സംഘങ്ങളുമായും ചെറുപാമ്പുകളെ ഉപയോഗിച്ചു നാക്കിലും മറ്റും കൊത്തിച്ചു ലഹരി പകരുന്ന മാഫിയയുമായും സുരേഷ് ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 3 ദിവസത്തിനു ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരുമെന്നു റേഞ്ച് ഓഫിസർ ബി.ആർ.ജയൻ അറിയിച്ചു.