ശ്രീജ.എസ്
കാൺപുർ: ഇന്ത്യൻ സൈനികർക്കുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്ന രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിലൊന്നായ കാൺപൂർ ചൈനീസ് ഉല്പന്നങ്ങൾ നിരോധിച്ചതായി റിപ്പോർട്ട്. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾ ചൈനയ്ക്ക് പകരം അസംസ്കൃത വസ്തുക്കൾക്കായി യൂറോപ്യൻ അമേരിക്കൻ കമ്പനികളെ സമീപിച്ചതായാണ് വിവരം. കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾ ചൈനയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിതി ആയോഗ് അംഗം വി കെ സരസ്വത് പറഞ്ഞിരുന്നു. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ .ഗുണനിലവാരം ഇല്ലാത്തതാണെന്ന് നിരവധി തവണ മനസ്സിലാക്കിയതാണ്. ചൈനീസ് കേന്ദ്രങ്ങളിൽ നിന്നുള്ള മോശം ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കണം.
ഭാരക്കുറവുള്ള ശരീര കവചങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ശരീര സംരക്ഷണ കവചങ്ങൾ നിർമിക്കുന്നതിനായുള്ള അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അന്തിമരൂപം നൽകിയിട്ടുണ്ട്.
ഞങ്ങൾ ചൈനയെ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് പ്രതിരോധം പോലുള്ള മേഖലകളിൽ. അതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഡെൻമാർ്ക്ക് അമേരിക്കൻ കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്. എൻസിഎഫ്ഡി എംഡി മായങ്ക് ശ്രീവാസ്തവ പറയുന്നു.
ഇന്ത്യ-ചൈന അതിർത്തി സംഘർഷം ശക്തമായതുമുതൽ ചൈനീസ് ഉല്പന്നങ്ങൾ നിരോധിക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നായി ഉയർന്നിരുന്നു.