ErnakulamKeralaLatest

സ്‌പ്രിന്‍ക്ലര്‍ കമ്പനിയുമായി കരാര്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

 

കൊച്ചി: കോവിഡ് പ്രതിരോധത്തിന് അമേരിക്കന്‍ കമ്പനി സ്‌പ്രിന്‍ക്ലറുമായി കരാര്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും ഡാറ്റ കൈകാര്യത്തില്‍ സ്‌പ്രിന്‍ക്ലര്‍ ഉദ്യോഗസ്ഥരുടെ സേവനം ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരിനു വേണ്ടി അഭിഭാഷക നാപ്പിനൈ ഹാജരായി. സ്‌പ്രിന്‍ക്ലറുമായി കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

സ്‌പ്രിന്‍ക്ലറുമായുള്ള കരാര്‍ തുടരുന്നുണ്ടെന്നും ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ട പൗരന്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, കോവിഡ് രോഗികളുടെ കൈമാറിക്കിട്ടിയ വിവരങ്ങളുടെ അവശിഷ്ട ഫയലുകള്‍ നശിപ്പിച്ചതായി സ്‌പ്രിന്‍ക്ലര്‍ കമ്പനി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 20ന് ശേഷമുള്ള ഡാറ്റ സി-ഡിറ്റിന്റെ സെര്‍വറിലേക്ക് മാറ്റിയതായും ഡാറ്റ അപഗ്രഥന ചുമതലയില്‍ നിന്ന് സ്‌പ്രിന്‍ക്ലര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതായും സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ഡാറ്റ ദുരുപയോഗം ചെയ്യുകയോ കൈമാറുകയോ ചെയ്യരുതെന്ന് കോടതി സ്‌പ്രിന്‍ക്ലറിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജിയും കമ്പനി പിന്‍വലിച്ചു. ബാക്ക് അപ് ഫയലുകള്‍ നശിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്ന് പിന്നീട് ലഭിച്ചെന്നും സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ ഇക്കാര്യത്തില്‍ അവ്യക്തത നീങ്ങിയെന്നും കമ്പനി കോടതിയെ അറിയിക്കുകയായിരുന്നു.
.

Related Articles

Back to top button