സിന്ധുമോള്‍ ആര്‍
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലയായ ഗല്‍വാന്‍ നദീതീരത്ത് ചൈന ഒരുമാസം മുമ്പേ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍സേന പതിവായി പട്രോളിങ് നടത്തുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ചൈനയുടെ നിര്‍മാണം ഇപ്പോഴും തുടരുന്നു. സ്വകാര്യഉപഗ്രഹ ദൃശ്യങ്ങള് പുറത്തുവിട്ട് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖ(എല്‍എസി) ഔദ്യോഗികമായി നിര്‍ണയിച്ചിട്ടില്ലാത്തതിനാല്‍ ചൈനീസ് സേന എത്രത്തോളം കടന്നിട്ടുണ്ടെന്നതില്‍ തര്‍ക്കം ഉയരാം.
പട്രോള്‍ പോയിന്റ് 14 (പിപി 14) എന്ന സ്ഥലത്ത് ഇപ്പോള്‍ ഇന്ത്യന്‍ സേനയ്ക്ക് എത്തിച്ചേരാന്‍ കഴിയാത്തവിധമാണ് ചൈനീസ് സേന തമ്പടിച്ച് നിര്‍മാണം നടത്തുന്നത്. മെയ് 22ന്റെ ഉപഗ്രഹദൃശ്യങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം കാണാനില്ല. എന്നാല് സൈനികസാന്നിധ്യം തിരിച്ചറിയാനാകും. ഇരുപക്ഷവും ഏറ്റുമുട്ടിയ ജൂണ്‍ 15ന് രാത്രിക്കുശേഷം പിറ്റേന്ന് എടുത്ത ചിത്രത്തിലും നിര്‍മാണം വ്യക്തമല്ല. എന്നാല്‍ ജൂണ്‍ 22ന്റെ ദൃശ്യത്തില്‍ പാറക്കെട്ടുകളും ടാര്‍പോളിന്‍ കൂടാരവും കാണാനായി. അമ്പതോളം സൈനികരുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
ചൈനയുടെ വിന്യാസം കൂടുതല്‍ ശക്തമായെന്ന് ജൂണ്‍ 25ന്റെ ദൃശ്യത്തില്‍നിന്ന് വ്യക്തം. കൂടാരങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യന്‍ സേനാതാവളത്തിന് അഭിമുഖമായി നദിയില്‍ ഉയര്‍ത്തിയ കല്‍ക്കെട്ട് മുങ്ങിയ നിലയിലാണ്. എല്‍എസിയില്‍ ചൈനയുടെ ഭാഗത്തുള്ള സേനാവ്യൂഹത്തിന് അനുബന്ധമായാണ് ഈ നിര്‍മാണം. 26 വരെയും ഗല്‍വാനില്‍ സേനാപിന്മാറ്റം ഉണ്ടായിട്ടില്ലെന്നും ദൃശ്യം വ്യക്തമാക്കി.
ഇതിനിടെ, പാംഗോങ് തടാകതീരത്ത് കഴിഞ്ഞ സെപ്തംബര്‍ 11ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ 10 സൈനികര്‍ക്ക് പരിക്കേറ്റു. ഫിംഗര്‍ 8 കുന്നിന്‍ചരിവിലേക്ക് നീങ്ങിയ ഇന്ത്യന്‍ പട്രോളിങ് സംഘത്തെ ചൈന തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയുമായി. 2017ല്‍ ദോക്ക്ലാമിലെ 73 ദിവസം നീണ്ട പ്രതിസന്ധിയുടെ കാലത്തും പാംഗോങ്ങില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. രണ്ടുമാസത്തിനിടെ മൂന്നുതവണ പാംഗോങ്ങില്‍ ഏറ്റുമുട്ടലുണ്ടായി. ആര്‍ക്കും കാര്യമായ പരിക്കുണ്ടായില്ല.
സേനകള്‍ മുഖാമുഖം ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി)യിലെ സംഘര്‍ഷബാധിത കേന്ദ്രങ്ങളില്‍ ഇന്ത്യ, ചൈന സേനകള്‍ മുഖാമുഖം. ഗല്‍വാനിലെ ഏറ്റുമുട്ടല്‍ കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോള്‍ സംഘര്‍ഷസ്ഥിതിയില്‍ അയവില്ല. ലഡാക്ക് മേഖലയില്‍ വ്യോമസേന നിരീക്ഷണത്തിലാണ്. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പൂര്‍ണസജ്ജമായ് നില്ക്കുന്നു. ടാങ്കുകളും കവചിതവാഹനങ്ങളും മോര്‍ട്ടറുകളും അതിര്‍ത്തിക്ക് അടുത്ത് ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. കൂടുതല് സൈനികരെയും എത്തിച്ചു. അതിര്‍ത്തിയില്‍ ചൈനയും ജാഗ്രത തുടരുകയാണ്.
കോര്‍ കമാന്‍ഡര്‍മാര്‍ ജൂണ്‍ 22നു രണ്ടാം വട്ടവും കൂടിക്കാഴ്ച നടത്തി സേനാ പിന്മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും പിന്മാറ്റം തുടങ്ങിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അനൗപചാരിക ചൈന സ്റ്റഡി ഗ്രൂപ്പ് സ്ഥിതിഗതികള് വിലയിരുത്തി.