ചെന്നൈ• നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷന്റെ (എൻഎൽസി) താപവൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിയിൽ 6 മരണം. ബോയ്‌ലർ സ്ഫോടനത്തിൽ 6 കരാർ തൊഴിലാളികളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ 11 പേരുൾപ്പെടെ 17 പേർ ചികിത്സയിലാണ്. രണ്ടു മാസത്തിനിടെ കടലൂർ ജില്ലയിലെ എൻഎൽസിയിലുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്.
ചെന്നൈ • നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷന്റെ (എൻഎൽസി) താപവൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിയെ തുടർന്നു പ്ലാന്റ് മാനേജരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മേയ് 7 ന് നടന്ന സ്ഫോടനത്തിൽ 5 പേർ മരിച്ചിരുന്നു.
എൻഎൽസിയിലെ 2–ാം താപ വൈദ്യുതി നിലയത്തിനു 1470 മെഗാവാട്ട് ഉൽപാദന ശേഷിയുണ്ട്. 210 മെഗാവാട്ട് വീതം ഉൽപാദന ശേഷിയുള്ള 7 യൂണിറ്റുകളായാണു പ്രവർത്തിക്കുന്നത്. ഇതിൽ അഞ്ചാമത്തെ യൂണിറ്റിൽ രാവിലെ പത്തരയോടെയാണ് അപകടം. ചൊവ്വാഴ്ച രാത്രി തകരാറിനെത്തുടർന്ന് ഈ യൂണിറ്റ് അടച്ചിരുന്നു. തകരാർ പരിഹരിച്ചു വൈദ്യുതോൽപാദനം തുടങ്ങാനുള്ള ശ്രമത്തിനിടെയാണു ദുരന്തം. അമിതമായ ചൂടും മർദവുമാണ് അപകട കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. അപകടത്തെത്തുടർന്ന് അഞ്ചാം യൂണിറ്റിലെ പ്രവർത്തനം നിർത്തി. മറ്റു യൂണിറ്റുകൾ പതിവുപോലെ പ്രവർത്തിച്ചു.
ഒന്നര വർഷത്തിനിടെ എൻഎൽസിയിൽ പൊട്ടിത്തെറിയുണ്ടാകുന്നത് ഇത് 5–ാം തവണയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതാണ് കാരണമെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. നിലയത്തിൽ 2000 ജീവനക്കാരുണ്ട്.