വി.എം.സുരേഷ് കുമാർ
വടകര: വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരിയെ തെരച്ചലിനിടയില്‍ തോട്ടില്‍ നിന്നു കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിനു കീഴടങ്ങി.
പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ ഷംസീറിന്റെ മകള്‍ ആമിനയാണ് മരിച്ചത്. ഉച്ചക്കാണ് കുട്ടിയെ കാണാതാവുന്നത്. വീട്ടുകാരും നാട്ടുകാരും വ്യാപകമായ തെരച്ചല്‍ നടത്തുകയുണ്ടായി. ഏറെ കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വടക്ക് കൊളാവിപാലം തോട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പയ്യോളിയിലെ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയെങ്കിലും ആമിന വഴി മധ്യെ മരിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കൊയിലാണ്ടി ഗവ.ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് മരണം.
കുട്ടി ഇത്രയേറെ ദൂരം എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ശ്രുതിയുണ്ടായിരുന്നു. ഇതനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയെ തോട്ടില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.