ഉത്രാ വധക്കേസിൽ പ്രതി സൂരജിന്റെ അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടു നിന്നു.
ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞതെന്നും ഗാർഹിക പീഡന കേസിൽ തെളിവെടുപ്പ് നടന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ രണ്ട് വട്ടം ചോദ്യം ചെയ്തപ്പോഴും സൂരജിന്റെ അമ്മയും സഹോദരിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോൾ നിലനിന്ന ചില സംശയങ്ങൾ ഒഴിവാക്കാനാണ് അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്തത്. കേസിൽ പരമാവധി തെളിവുകൾ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.