LatestThiruvananthapuram

യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകള്‍ പരിഷ്കരിച്ച്‌ സിറ്റി സര്‍വ്വീസ്

“Manju”

തിരുവനന്തപുരം; തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓണ്‍ ഹോപ് ഓഫ് മാതൃകയില്‍ ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ ജനകീയമാക്കുന്നതിനായി റൂട്ടുകള്‍ പരിഷ്കരിച്ചു.ബ്ലൂ, മജന്താ, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്.

പേരൂര്‍ക്കടയില്‍ നിന്നാരംഭിക്കുന്ന മജന്താ, വയലറ്റ്, യെല്ലോ സര്‍വ്വീസുകള്‍ തമ്പാനൂര്‍ വരെ നീട്ടിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളില്‍ (രാവിലെ 7 മണി മുതല്‍ 11 വരെയും വൈകിട്ട് 3 മണി മുതല്‍ 7 മണി വരെയും) 10 മിനിറ്റ് ഇടവേളകളിലും ജനതിരക്ക് കുറഞ്ഞ മറ്റു സമയങ്ങളില്‍ 30 മിനിറ്റ് ഇടവേളകളിലും സര്‍വീസ് ഉറപ്പു നല്‍കുന്നു. സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ എവിടെ നിന്നും എങ്ങോട്ടു യാത്രചെയ്യാനും 10 രൂപ മാത്രമേ ജൂണ്‍ 30 വരെ ടിക്കറ്റ് ചാര്‍ജായി ഈടാക്കുകയുള്ളൂ. യാത്രക്കാര്‍ക്ക് ബസ് റൂട്ട് പെട്ടെന്ന് തിരിച്ചറിയുന്നതിനായി ബസിന്റെ നാലു വശത്തും റൂട്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് കടന്നു പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മുന്‍ വശത്തും രണ്ടു സൈഡുകളിലുമായി വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നവംബര്‍ അവസാനത്തോടുകൂടി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസില്‍ ശരാശരി പ്രതിദിനം 22000 യാത്രക്കാര്‍ യാത്ര ചെയ്യുന്നുണ്ട്. ഏപ്രില്‍ 18 വരെ വിദ്യാര്‍ത്ഥികള്‍ സൗജന്യ പാസുകള്‍ ഉപയോ​ഗിച്ചും യാത്ര ചെയ്തു. പതിനാറര ലക്ഷം യാത്രക്കാര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ട്. ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം രൂപ വരുമാനവും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സൗജന്യ പാസുകളും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉപയോഗിക്കുന്നുണ്ട്. സിറ്റി സര്‍ക്കിളുകളില്‍ സ്ഥിരം യാത്രക്കാര്‍ നിരവധിയാണ്. നാളിതുവരെ ബ്രൗണ്‍ സര്‍ക്കിളില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം പേരും, യെല്ലോ സര്‍ക്കിളില്‍ മൂന്ന് ലക്ഷം പേരും, ഗ്രീന്‍ സര്‍ക്കിളില്‍ രണ്ടു ലക്ഷത്തി അന്‍പതിനായിരം പേരും യാത്ര ചെയ്തിട്ടുണ്ട്. സിറ്റി ഷട്ടില്‍ ബസുകളില്‍ ലിങ്ക്ഡ് ടിക്കറ്റ് സാര്‍വത്രികമാകുന്ന മുറക്ക് സിറ്റി സര്‍ക്കുലര്‍ ബസുകളിലെ യാത്രക്കാര്‍ക്ക് മറ്റ് ടിക്കറ്റ് എടുക്കാതെ കൂടുതല്‍ യാത്രാ സൗകര്യവും ലഭ്യമാക്കും.

ചെലവ് കുറഞ്ഞ യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം സുഗമമായ നഗരഗതാഗതവും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രധാനം ചെയ്യുന്നു. സിറ്റി സര്‍ക്കുലര്‍ ബസുകളുടെ വരവോടു കൂടി നഗരത്തിനകത്തെ പൊതുഗതാഗതം ശക്തിപ്പെട്ടിട്ടുണ്ട്. പല യാത്രക്കാരും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി സിറ്റി സര്‍ക്കുലര്‍ ബസുകളെ ആശ്രയിച്ചു തുടങ്ങി. ഉടന്‍ തന്നെ യാത്രാക്കാരുടെ അഭിപ്രായങ്ങള്‍ അറിയാനുള്ള സര്‍വ്വേയും ആരംഭിക്കും.

സ്വകാര്യ വാഹനങ്ങള്‍ മൂലം നഗരത്തിന്റെ ഹൃദയ ഭാഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക് കുറക്കുവാനും അത് വഴി യാത്ര സുഗമമാക്കുവാനും സിറ്റി സര്‍ക്കുലര്‍ സര്‍വീസിലൂടെ സാധിച്ചിട്ടുണ്ട് നാളിതുവരെ യാത്രാസൗകര്യം ഇല്ലാതിരുന്ന പല റൂട്ടുകളിലേക്കും സിറ്റി സര്‍ക്കുലര്‍ ബസ് വന്നതോടുകൂടി യാത്ര സൗകര്യം വര്‍ധിച്ചിട്ടുണ്ട്. ആ ഭാഗങ്ങളില്‍ നിന്നും ജനങ്ങളുടെ വളരെയധികം പിന്തുണയാണ് സിറ്റി സര്‍ക്കുലര്‍ ബസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളായ എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങുന്നതിന്റെ സാധ്യത പഠനം ഉടന്‍ ആരംഭിക്കുന്നതാണ്. ഇതിനായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം കുറഞ്ഞ ചിലവില്‍ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ യാത്ര നിരക്ക് 10 രൂപയായി നിശ്ചയിചിരിക്കുന്നത്. നിലവില്‍ ഇ ഓഫര്‍ ജൂണ്‍ 30 വരെ ദീര്‍പ്പിച്ചിട്ടുമുണ്ട്. സിറ്റി ഷട്ടില്‍ സര്‍വീസില്‍ നിന്ന് ലിങ്ക്ഡ് ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് ഇരുപത്തി നാല് മണിക്കൂര്‍ വരെ പരിധികളില്ലാത്ത യാത്ര ചെയ്യാവുന്നതാണ്

Related Articles

Back to top button