പശ്ചിമ ബംഗാളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഉത്തർദിനാജ്പൂരിലെ കാലഗഞ്ചിലാണ് സംഭവം. നാട്ടുകാർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് പ്രതിഷേധം നടന്നത്. കൊൽക്കത്തയിൽ നിന്ന് 500 കിലോമീറ്റർ അകലെ പ്രോപ്ര എന്ന സ്ഥലത്താണ് പ്രതിഷേധം അരങ്ങേറിയത്. പെൺകുട്ടിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ജനക്കൂട്ടം സംഘടിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തി. അക്രമാസക്തരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമെത്തി. ഇതിനിടെ പൊലീസും നാട്ടുകാരും ഏറ്റമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.
പത്താംക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസമാണ് കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഒരു മരച്ചുവട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.