അഹമ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി പുതിയ പേരിട്ട് ഗുജറാത്ത് സർക്കാർ. താമരയുടെ ആകൃതിയെ സൂചിപ്പിക്കുന്ന ഫലം ഇനി മുതൽ ‘കമലം’ എന്ന പേരിലാകും അറിയപ്പെടുക എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചത്. പേര് മാറ്റത്തിന് പിന്നാൽ രാഷ്ട്രീയമൊന്നും ഇല്ലെന്നും സർക്കാർവൃത്തങ്ങൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്.
ഡ്രാഗൺ ഫ്രൂട്ടിന്‍റെ നാമം ‘കമലം’ എന്നു മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രകാരം ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് ആ ഫലത്തിന് നിലവിൽ അനുചിതമാണ് അതുകൊണ്ടാണ് കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്.
ചീഫ് മിനിസ്റ്റർ ഹോർട്ടികൾച്ചർ ഡെവലപ്മെന്‍റ് മിഷനു’മായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം രൂപാണി മാധ്യമങ്ങളുമായി സംവദിച്ചത്. ‘ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ‘കമലം’ എന്ന് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷെ നിലവിൽ ഗുജറാത്ത് സര്‍ക്കാര്‍ ആ ഫലത്തെ ‘കമലം’ എന്ന് തന്നെ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്’ അദ്ദേഹം വ്യക്തമാക്കി.
‘ഡ്രാഗൺ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല’ രൂപാണി വ്യക്തമാക്കി.