IndiaInternationalLatest

ലോകത്തിലെ ഏറ്റവും വിലയേറിയ കൂണ്‍, ഗുച്ചി, കിലോയ്ക്ക് 40,000 രൂപയിലേറെ വില

“Manju”

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ ഹിമാലയത്തിലെ അത്ഭുതകൂണുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മോദിക്കായി ഒരുക്കിയ വിരുന്നിലെ പ്രധാന ആകര്‍ഷണമായിരുന്നു ലോകത്തിലെ ഏറ്റവും വിലയേറിയ ഗുച്ചി എന്ന കാട്ടുകൂണ്‍. മാംസളമായ ഘടനയും ഉഗ്രന്‍ സ്വാദും എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുമെല്ലാം ഗുച്ചിയെ പ്രിയപ്പെട്ടതാക്കുന്നു. പതിനായിരങ്ങള്‍ വിലയുള്ളപ്പോഴും വിപണിയില്‍ ഈ കൂണുകള്‍ കിട്ടാന്‍ പ്രയാസമാണ്. പക്ഷെ, ഇക്കുറി കാര്യങ്ങള്‍ മാറിയേക്കും. ഇത്തവണ ഗുച്ചി കൂണുകള്‍ ഹിമാലയന്‍ കാടുകളില്‍ സുലഭമായി മുളച്ചുപൊന്തിയിട്ടുണ്ടെന്നാണ് വിവരം.
‌മോര്‍ച്ചെല്ല എസ്കുലെന്റ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഗുച്ചി കൂണുകള്‍ ഉണക്കിയാണ് വില്‍ക്കുന്നത്. ഇതിന് ഒരു കിലോയ്ക്ക് ആഭ്യന്തര വിപണിയിലെ ഹോള്‍സെയില്‍ വില 8000രൂപയ്ക്കും 12,000രൂപയ്ക്കും ഇടയിലാണ്. ഇവയില്‍ വലിയൊരു ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലാണ് ഗുച്ചി കൂണിന് ഏറ്റവും നല്ല വില ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് 40,000രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില. വീഗന്‍ ഭക്ഷണത്തോടുള്ള വിദേശിയരുടെ പ്രിയം ഗുച്ചി കൂണുകളുടെ ആവശ്യകത വര്‍ദ്ധിക്കാന്‍ കാരണമായി. ‌വലുപ്പവും ഗുണനിലവാരവും അനുസരിച്ചാണ് ഇവയുടെ വില നിശ്ചയിക്കുന്നത്.
ഒരു കിലോയോളം ഗുച്ചി വിളവെടുത്താല്‍ അത് ഉണക്കിക്കഴിയുമ്ബോള്‍ 80-100 ഗ്രാമായി കുറയും. ഹിമാചലില്‍ മഞ്ഞുകാലത്തിനു ശേഷമാണ് കൂണുകള്‍ മുളയ്ക്കുക. മെയ് മുതല്‍ ജൂണ്‍ അവസാനം വരെയാണ് പ്രദേശവാസികള്‍ ഇതു ശേഖരിക്കുന്നത്. ഷിംല, ചമ്ബ, കുളു മണാലി, കാംഗ്ര, പാങ്കി താഴ്‍വര എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കാട്ടിലൂടെയും താഴ്വരയിലൂടെയും ദുര്‍ഘടമായ വഴികള്‍ താണ്ടിയാണ് ഗ്രാമങ്ങളിലെ തൊഴിലാളികള്‍ കൂണുകള്‍ കണ്ടെത്തുന്നത്. പലപ്പോഴും കട്ടിയേറിയ മഞ്ഞുപാളികള്‍ പൊളിച്ചുനോക്കിയാണ് ഇവ കണ്ടെത്തുന്നത്. ദ്രവിച്ച മരത്തടികളിലും വീണുകിടക്കുന്ന ഇലകളിലുമാണ് കൂണ്‍ പ്രധാനമായും വളരുന്നത്. ഒരു വര്‍ഷം മുളച്ച ഇടത്ത് അടുത്ത വര്‍ഷം മുളയ്ക്കാം, മുളയ്ക്കാതിരിക്കാം. അതുകൊണ്ടുതന്നെ കൂണുകള്‍ എവിടെയൊക്കെ കാണും എന്ന കാര്യം പ്രവചനാതീതമാണ്.
കൂണുകള്‍ ശേഖരിച്ച്‌ ഉണക്കി വിപണിയിലെത്തിക്കുന്ന പ്രക്രിയയ്ക്കു മാസങ്ങളെടുക്കും. വന്‍വിലയുള്ളതിനാല്‍ ഗ്രാമവാസികള്‍ കൂണുകള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാറില്ല. എന്നാല്‍, അടുത്തിടെയായി ഗുച്ചി കൂണുകളുടെ വില്‍പ്പനയില്‍ ചൈന വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുറച്ച്‌ വര്‍ഷമായി ചൈന ഇവ വലിയ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. വ്യാപകമായി നിര്‍മ്മിക്കുകയും കുറഞ്ഞ വിലയില്‍ വില്‍ക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ വിളയ്ക്ക് കടുത്ത വെല്ലുവിളിയാകുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related Articles

Back to top button