മലയാളികള്‍ക്ക് മറക്കാനാവാത്ത കഥാപാത്രങ്ങള്‍ നല്‍കിയാണ് ഇന്നസെന്റ് വിടവാങ്ങിയത്. ഈ കഥാപാത്രങ്ങളെയൊക്കെ ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ വക നല്‍കിയാണ് ഈ മഹാനടന് കഴിഞ്ഞ മാര്‍ച്ച് 26 ന് സ്ക്രീനില്‍ നിന്നും മാഞ്ഞത്. വേറിട്ട ശരീരഭാഷകൊണ്ടും സംഭാഷണം കൊണ്ടും എന്നും പ്രേക്ഷകരെ കയ്യിലെടുത്തിട്ടേയുള്ളൂ ഈ നടന്. ഈ നടന്റെ വിയോഗം എന്നും മലയാളി പ്രേക്ഷകര്‍ക്ക് തീരാനോവാണ്.
ഇന്ന് ഇന്നസെന്റിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമാണ്. നടനും നിര്‍മ്മാതാവും സംഘാടകനും ജനപ്രതിനിധിയുമായുമൊക്കെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഇന്നസെന്റ് ഒരുപാട് പേര്‍ക്ക് പ്രചോദനവും അതിജീവനപോരാട്ടത്തിന്റെ അടയാളവുമാണ്. തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കഥാപാത്രങ്ങള്‍ മുതല്‍ വെറുപ്പിക്കുന്ന വില്ലന്‍ വേഷങ്ങള്‍ വരെ അദ്ദേഹത്തിന് വഴങ്ങി.
ജീവിതം ഒരു ചിരിയരങ്ങാക്കിയ നടനായിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകഹൃദയത്തില്‍ ഇടം തേടി.
ജീവിതാനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിച്ച കരുത്തായിരുന്നു ഇന്നസെന്റിന്റെ പല കഥാപാത്രങ്ങളുടേയും കാതല്‍. മാന്നാര്‍ മത്തായിയായും കെ കെ ജോസഫായും കിട്ടുണ്ണിയായും ഈനാശുവായും പൊതുവാളായും സ്വാമിനാഥനായുമൊക്കെ ഇന്നസെന്റ് ചിരിയുടെ മാലപ്പടക്കത്തിന് തീയേറ്ററുകളില്‍ തിരി കൊളുത്തി.
ഹാസ്യകഥാപാത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാനറിസങ്ങള്‍ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് ഇന്നസെന്റ് പകര്‍ന്നപ്പോള്‍ വക്രതയുടെ ആള്‍രൂപങ്ങളായി അവയില്‍ പലതും മാറി. കേളിയിലെ ലാസര്‍ മുതലാളി മലയാള സിനിമ കണ്ട ഏറ്റവും കുടിലതയുള്ള പ്രതിനായകരിലൊരാളായിരുന്നു. കാതോട് കാതോരത്തിലെ കപ്യാര്, തസ്ക്കരവീരനിലെ ഈച്ചപ്പന്, സ്വര്‍ണക്കടുവയിലെ ലോനപ്പന് എന്നിവര്‍ ക്രൂരതയുടെ ആള് രൂപങ്ങളായി അടയാളപ്പെടുത്തപ്പെട്ടു.
നര്‍മ്മത്തിന്റെ മേമ്പൊടി വിതറിയ, വില്ലത്തരമുള്ള വേഷങ്ങളും ഇന്നസെന്റിന് വഴങ്ങി. പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരും മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോനും പിന്‍ഗാമിയിലെ പട്ടരുമൊക്കെ അത്തരത്തിലുള്ളവരാണ്.
തീപ്പെട്ടികമ്പനിയിലേക്കുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ തമിഴ്നാട്ടില്‍ കറങ്ങുന്ന കാലത്താണ് സിനിമ ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരനെ ഭ്രമിപ്പിച്ചതും സിനിമാമോഹം സാക്ഷാല്‍ക്കരിക്കാന്‍ മദ്രാസിലേക്ക് ചേക്കേറിയതും. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചശേഷം 1972-ല്‍ പുറത്തിറങ്ങിയ എ ബി രാജിന്റെ നൃത്തശാലയില്‍ പത്രപ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നു തുടക്കം. കെ മോഹന്റെ ‘ഇളക്കങ്ങളി’ലെ കറവക്കാരനും ‘അവിടത്തെപ്പോലെ ഇവിടെയു’മിലെ കച്ചവടക്കാരനുശേഷം ഇന്നസെന്റിന് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടേയില്ല. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ വറീതിന്റെയും മര്‍ഗലീത്തയുടേയും മകന് മലയാളത്തിന്റെ പ്രിയങ്കരനായി.