സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ദില്ലി; ചൈനീസ് സൈന്യം പിന്‍മാറാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത തുടരുകയാണ്. കഴിഞ്ഞ 12 ആഴ്ചയായി ഇന്ത്യ–ചൈനീസ് സൈനികാംഗങ്ങള്‍ അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും പൂര്‍ണ്ണമായും പിന്നോട്ട് പോകാന്‍ ചൈനീസ് സൈന്യം ഇതുവരെ തയ്യാറായിട്ടില്ല.
ചിലയിടങ്ങളില്‍ നിന്ന് ചൈന പിന്‍മാറിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ വെറും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്ബടിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സൈനിക ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചത് കൊണ്ട് കാര്യമുണ്ടാകില്ല.
അതേസമയം ഇന്ത്യ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുന്നത് തുടരുകയാണ്. ശൈത്യകാല വിന്യാസം ലക്ഷ്യം വെച്ചുള്ള ആസൂത്രണം ആരംഭിച്ച് കഴിഞ്ഞുട്ടുണ്ട്. ഏകദേശം 45,000 മുതല്‍ 50,000 വരെ സൈനികരെയാണ് ഇതിനോടകം വിന്യസിച്ചിരിക്കുന്നത്.താപനില മൈനസ് 25 ഡിഗ്രിയിലും താഴെയുമായി കുറയാന്‍ സാധ്യതയുള്ള ശൈത്യകാലത്ത് പോലും സൈന്യത്തിന് ഇവിടെ തുടരാന്‍ പാകത്തിലുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് 14,000 അടിയില്‍ മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
ജുലൈ 15 ന് ഏറ്റുമുട്ടല്‍ നടന്ന ഗാല്‍വാനില്‍ നിന്ന് ചൈന 1.5 കിലോമീറ്റര്‍ പിന്‍മാറിയെങ്കിലും ഇരു സൈന്യങ്ങളും തമ്മിലുള്ള അകലം വെറും 3 കിമിയാണ്. നേരത്തേ ഉണ്ടായത് പോലുള്ള ശാരീരിക ഏറ്റുമുട്ടല്‍ ഉണ്ടാവാതിരിക്കാനുള്ള മതിയായ അകലം ഇരു സൈന്യങ്ങളും പാലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഏത് നിമിഷവും സൈന്യത്തോട് സജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നല്‍കിയിരിക്കുന്നത്.