തിരുവനന്തപുരം • ഗുരുതര പ്രശ്നങ്ങളില്ലാത്ത കോവിഡ് ബാധിതരെ വീട്ടിൽ തന്നെ താമസിപ്പിച്ചു ചികിത്സ നൽകുന്ന രീതി കേരളത്തിലും നടപ്പാക്കുന്നു. ആരോഗ്യ വിദഗ്ധർ നേരത്തെ മുന്നോട്ടുവച്ച ഈ നിർദേശം അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരെയും ഗുരുതര പ്രശ്നങ്ങളില്ലാത്തവരെയുമാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ നിരീക്ഷണമാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രികൾ പോലെ ശ്രദ്ധയും പരിചരണവും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും വേണമെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനായി ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ തയാറാക്കണം. സർവകക്ഷി യോഗത്തിലുൾപ്പെടെ ഈ നിർദേശം ഉയർന്നിരുന്നു. കോവിഡ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിനു ചികിത്സകരെയും ജീവനക്കാരെയും നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി രണ്ടാം ബാച്ചും തയാറാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു വകുപ്പുകളിലെ ജീവനക്കാരെ ഇവിടെ നിയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.