ഉത്രാ വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ സൂരജിന് നൽകിയത് പാമ്പുപിടുത്തക്കാരൻ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും പിന്നീട് മൂർഖനേയുമായിരുന്നു നൽകിയത്. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കായി പതിനായിരം രൂപയും നൽകിയിരുന്നു. സൂരജ് പാമ്പിനെ വാങ്ങിയതിന് സുരേഷിന്റെ മകൻ ഉൾപ്പെടെ സാക്ഷിയായിരുന്നു. ഇത് കേസിൽ നിർണായകമായി. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു