ജീവിക്കാൻ പണമില്ല, ബൈക്കിൽ കറങ്ങി മാല മോഷ്ടിച്ച കമിതാക്കൾ പിടിയിൽ
മലപ്പുറം : പെരിന്തൽമണ്ണ അങ്ങാടിപ്പുറം ക്ഷേത്രത്തിനു സമീപം വെച്ച് സ്ത്രീയുടെ മാല കവര്‍ച്ച ചെയ്ത കേസില്‍ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗ് (23)പോലീസ് പിടിയിലായി.
കഴിഞ്ഞ 23 ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കില്‍ വന്ന രണ്ടുപേര്‍ പൊട്ടിച്ച് ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയി രക്ഷപ്പെടുകയായിരുന്നു .തുടര്‍ന്ന് മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രതികളെ വലയിലാക്കിയത് . പരാതിക്കാരിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെയടിസ്ഥാനത്തിലും ടൗണിലും പരിസരങ്ങളിലുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ,സോഷ്യല്‍മീഡിയ വഴി വിവരശേഖരണം നടത്തിയും അന്വേഷിച്ചതില്‍ പ്രതിയെ കുറിച്ചും സഞ്ചരിച്ച ബൈക്കിനെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിന്റെയും അടിസ്ഥാനത്തില്‍ പ്രതികള്‍ വാടകക്കെടുത്ത കാറില്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായുളള രഹസ്യവിവരം ലഭിച്ചു.
പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ട് ഇറങ്ങേണ്ടിവന്നതായും ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും പണമുണ്ടാക്കാനായി രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു മാല പൊട്ടിക്കലെന്നും ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.മാലപൊട്ടിച്ച ശേഷം കയ്യില്‍ വച്ച് കറക്കിയാണ് രണ്ടാളും ബൈക്കില്‍ പോയതെന്നും മഴക്കോട്ട് ധരിച്ചതിനാല്‍ പിറകില്‍ പെണ്‍കുട്ടിയാണെന്ന് പരാതിക്കാരിക്ക് തിരിച്ചറിയാനും സാധിച്ചില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു . പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.