InternationalLatest

അല്‍ ബെയ്ത് സ്റ്റേഡിയത്തിനും പഞ്ചനക്ഷത്ര പദവി

“Manju”

ശ്രീജ.എസ്

അല്‍ഖോര്‍: 2022 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പി ന്റെ ഉദ്ഘാടന വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിന് ആഗോള സുസ്ഥിരത പുരസ്കാരം. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള ആഗോള സുസ്ഥിരത വിലയിരുത്തല്‍ സംവിധാനത്തിന്റെ പഞ്ചനക്ഷത്ര പദവിയാണ് സ്റ്റേഡിയത്തെ തേടിയെത്തിയിരിക്കുന്നത്. 2022 ലോകകപ്പിനുള്ള വേദികളില്‍ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമാണ് അല്‍ബെയ്ത്. നേരത്തേ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയവും ജി.എസ്.എ.എസ് പഞ്ചനക്ഷത്ര പദവി നേടിയിരുന്നു. ലോകകപ്പിന്റെ മറ്റു വേദികളായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വക്റ അല്‍ ജനൂബ് സ്റ്റേഡിയം എന്നിവക്ക് ചതുര്‍ നക്ഷത്ര പദവിയാണ് ലഭിച്ചിരിക്കുന്നത്. സുസ്ഥിരതക്കും നിര്‍മാണം, രൂപരേഖ എന്നിവക്കുമുള്ള നിര്‍ണായകവും ഉന്നതവുമായ അംഗീകാരമാണ് അല്‍ബെയ്ത് സ്റ്റേഡിയത്തിന് ലഭിച്ചത്.

സ്റ്റേഡിയത്തിന് പുറമെയുള്ള ഇളം നിറങ്ങള്‍ ഉള്ളിലേക്കുള്ള ചൂട് കുറക്കും. ഇത് ശീതീകരണ സംവിധാനത്തെ കാര്യക്ഷമമാക്കും. അടക്കാനും തുറക്കാനും കഴിയുന്ന മേല്‍ക്കൂര ഊര്‍ജ ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കും. ടര്‍ഫിന്റെ വളര്‍ച്ചക്ക് സൂര്യപ്രകാശം നേരിട്ട് എത്തിക്കാനും സഹായിക്കും. 80 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസംസ്കൃത വസ്തുക്കളുപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ഇതില്‍തന്നെ 20ശതമാനം റീസൈക്കിള്‍ചെയ്ത വസ്തുക്കളുമാണ്. പഞ്ചനക്ഷത്ര പദവി ലഭിച്ചതില്‍ അഭിമാനിക്കുന്നതായി സ്റ്റേഡിയം മാനേജര്‍ ഡോ. നാസര്‍ അല്‍ ഹാജിരി പറഞ്ഞു. ഭീമന്‍ പദ്ധതിയുടെ ഭാഗമായ എല്ലാവരുടെയും ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന വേദിയെന്ന സവിശേഷ പദവിയും സ്റ്റേഡിത്തിനാണുള്ളതെന്നും ഡോ. അല്‍ ഹാജിരി പറഞ്ഞു. 2022 ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സുസ്ഥിരത കൈവരിക്കുന്നതില്‍ സുപ്രീം കമ്മിറ്റി പുലര്‍ത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമായാണിത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Back to top button