കൂടത്തായി കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ഒന്നര വയസുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.
പ്രോസിക്യൂഷൻ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളിൽ അവിശ്വാസം ഉണ്ടെന്ന പ്രതിഭാഗം വാദം വിചാരണക്കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പ്രതി ചെയ്ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതെന്ന് വിലയിരുത്തിയ കോടതി ജാമ്യഹർജി തള്ളുകയായിരുന്നു.
2014 മെയ് 3 നാണ് രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ഒന്നര വയസുള്ള ആൽഫൈനെ ജോളി കൊലപ്പെടുത്തുന്നത്. വിവാഹ ശേഷം കുഞ്ഞ് തടസമാകുമെന്ന് കണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.