KeralaLatestThiruvananthapuram

പോലീസിനെ തള്ളി കുഴിയിലിട്ട് പോക്‌സോ കേസ് പ്രതികള്‍ വിലങ്ങോടെ രക്ഷപെട്ടു

“Manju”

സിന്ധുമോള്‍ ആര്‍
കൊല്ലം : പോക്‌സോ കേസില്‍ പിടിയിലായ മൂന്നു പ്രതികള്‍ കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പോലീസിനെ ആക്രമിച്ച ശേഷം കുഴിയിലേക്ക് തള്ളിയിട്ടിട്ട് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ വി. അനൂപിനു സാരമായി പരുക്കേറ്റു.കല്ലുവാതുക്കല്‍ പുലിക്കുഴി ചരുവിള വീട്ടില്‍ ജിത്തു (കുട്ടന്‍-24), മനു (26), ചിന്നുക്കുട്ടന്‍ (20) എന്നിവരാണു രക്ഷപ്പെട്ടത്. ഇവര്‍ പോക്‌സോ കേസിനു പുറമേ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ കൈകള്‍ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. എആര്‍ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലായിരുന്നു. പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് മൂവരും. പ്രതികള്‍ യക്ഷിക്കാവിനു സമീപം ഒളിവില്‍ കഴിയുന്നതറിഞ്ഞാണു പാരിപ്പള്ളി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പോലീസ് സംഘം എത്തിയത്. ഈ സമയം, പ്രതികള്‍ വീടിന്റെ മുറ്റത്ത് പായ് വിരിച്ചു കിടക്കുകയായിരുന്നു.
മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങില്‍ ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യില്‍ വിലങ്ങിടാന്‍ ഒരുങ്ങുന്നതിനിടെ പരിസരവാസികള്‍ എത്തി. ഇതോടെ ജിത്തു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഞായര്‍ രാത്രി 11നു പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണു സംഭവം. പിന്നാലെ ഓടിയ അനൂപിനെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്.
ഇതിനിടെ മറ്റ് പോലീസുകാരെ ആക്രമിച്ചു മറ്റു രണ്ടു പ്രതികളും കൈവിലങ്ങുകളുമായി രക്ഷപ്പെട്ടു. പരുക്കേറ്റ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപ്പെട്ടതിനും പരവൂര്‍ പോലീസ് രണ്ടു കേസുകള്‍ കൂടി എടുത്തു. പ്രതികളെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി.

Related Articles

Back to top button