IndiaKeralaLatest

വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു,മണ്ണിനടിയിലായ തൊഴിലാളികളെ രക്ഷിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
ആലക്കോട്: വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികള്‍ മണ്ണിനടിയില്‍പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അഞ്ചിരിക്കവല ചീമ്പാറ ജമാല്‍ (54), ഇടവെട്ടി പതിക്കുഴിയില്‍ അബ്ദുല്‍റഹിമാന്‍ (അന്ത്രു -55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ജമാലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് മൂന്നോടെ മീന്‍മുട്ടിയിലാണ് സംഭവം. പുല്‍പ്പറമ്ബില്‍ ജോബിയുടെ വീട്ടുമുറ്റത്തേക്കാണ് കനത്ത മഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. അയല്‍വാസി മാഞ്ഞിലാട്ട് ജോസിന്റെ വീടിനോടു ചേര്‍ന്ന സംരക്ഷണഭിത്തിയുടെ അടിഭാഗം ബലപ്പെടുത്തുന്നതിനിടെ 12 അടി ഉയരത്തില്‍നിന്നാണ് കെട്ട് ഇടിഞ്ഞുവീണത്. സംഭവസമയം നാല് തൊഴിലാളികളും ജോബിയുമാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. മറ്റുള്ളവര്‍ ഓടിമാറിയെങ്കിലും രണ്ടുപേരുടെ ദേഹത്തേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു. അരക്കൊപ്പം മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു തൊഴിലാളികള്‍. അഗ്നിരക്ഷാസേനയും നാട്ടുകാരും വളരെനേരം പരിശ്രമിച്ചാണ് ജമാലിനെ മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയത്.
വീടും സംരക്ഷണഭിത്തിയും തമ്മില്‍ വീതി കുറവായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. തൊടുപുഴ അഗ്നിരക്ഷാകേന്ദ്രം അസി. സ്‌റ്റേഷന്‍ഓഫിസര്‍ പി.വി. രാജന്‍, ഉദ്യോഗസ്ഥരായ ബെല്‍ജി വര്‍ഗീസ്, കെ.എം. നാസര്‍, മനു ആന്‍റണി, ഒ.ജി. രാഗേഷ്‌കുമാര്‍, എസ്.ഒ. സുഭാഷ്, പി. സജാദ്, അന്‍വര്‍ ഷാന്‍, അഭിലാഷ്, ജിന്‍സ് മാത്യു, വിജിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് സിബി ജോസ്, തഹസില്‍ദാര്‍ ജോസുകുട്ടി തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Related Articles

Back to top button