ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതി സ്വീകരിച്ച തീരുമാനങ്ങള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കാബിനേറ്റ് ചീഫ് സെക്രട്ടറി എസ്‌എസ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ജനുവരിയില്‍ കരട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കുക.
നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ പാതയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു. യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷൻ, പ്രതിരോധ സേന തുടങ്ങിയ പ്രിലിമിനറി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.