IndiaKeralaLatest

കേരളത്തില്‍ ‘നീറ്റ്’ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ്’ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്. പതിവിന് വിപരീതമായി കോവിഡ് കാലത്ത് നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയായിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ആകെ 75 മുതല്‍ 80 ശതമാനം പേരാണു പരീക്ഷയെഴുതിയത്.കോവിഡ് ഭീതിയും യാത്രാപ്രശ്‌നങ്ങളുമാണു കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറയാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
രാജ്യത്താകെ 85-90 ശതമാനം പേര്‍ പരീക്ഷയെഴുതിയെന്നു വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. ശരീര താപനില കൂടിയവര്‍ക്കും ചുമയും തുമ്മലുമുള്ളവര്‍ക്കും പ്രത്യേകം മുറി ക്രമീകരിച്ചിരുന്നെങ്കിലും ചില ജില്ലകളില്‍ ഇതുപയോഗിക്കേണ്ടി വന്നില്ല.
നിലമ്പൂര്‍ ഫാത്തിമഗിരി സ്‌കൂളില്‍ പരീക്ഷയെഴുതേണ്ട ഒരു വിദ്യാര്‍ത്ഥിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പകരം മറ്റൊരു ദിവസം അവസരം നല്‍കാമെന്ന എന്‍ടിഎ ഉത്തരവ് ലഭിച്ചതിനാല്‍ ഈ വിദ്യാര്‍ത്ഥി എത്തിയില്ല. മലപ്പുറം, കൊല്ലം ജില്ലകളിലായി മൂന്നു കേന്ദ്രങ്ങളില്‍ മാറ്റമുണ്ടായെങ്കിലും ഇവിടെയും ആശയക്കുഴപ്പമില്ലാതെ പരീക്ഷ നടന്നു.

Related Articles

Back to top button